പാങ്ങോട്: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ എൺപതുലക്ഷം രൂപ ലോട്ടറിയടിച്ച യുവാവ് മദ്യസത്‌കാരത്തിനിടയിൽ വീടിന്റെ മൺതിട്ടയിൽനിന്നു ദുരൂഹസാഹചര്യത്തിൽ താഴേക്കു വീണു മരിച്ചു.
പാങ്ങോട് മതിര തൂറ്റിക്കൽ സജിവിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്.ഇയാൾക്ക് കഴിഞ്ഞ മാസമാണ് ഭാഗ്യക്കുറിയുടെ സമ്മാനം ലഭിച്ചത്. ദിവസങ്ങൾക്ക് മുമ്പാണ് സമ്മാനത്തുക ബാങ്കിലേക്കെത്തിയത്.
തുടർന്ന് ഇക്കഴിഞ്ഞ ഒന്നാംതീയതി രാത്രി 9-ന് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നിൽ വാടകയ്ക്കു താമസിക്കുന്ന രാജേന്ദ്രൻപിള്ളയുടെ വീട്ടിൽ സുഹൃത്തുക്കൾ ഒരുമിച്ചുകൂടി മദ്യസത്‌കാരം നടത്തുകയായിരുന്നു.
മദ്യസത്‌കാരത്തിനിടയിൽ കൂട്ടത്തിലുണ്ടായിരുന്ന സന്തോഷ് എന്നയാൾ സജീവിനെ പിടിച്ചുതള്ളിയെന്നു പറയുന്നു. വീടിന്റെ മുറ്റത്തുനിന്ന് ഒരു മീറ്റർ താഴ്ചയിലുള്ള റബ്ബർതോട്ടത്തിലേക്ക് വീണ സജീവിനു ശരീരതളർച്ചയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടർന്ന് സുഹൃത്തുക്കൾ സഹോദരൻ സജിയെ വിവരമറിയിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരത്തോടെ മരിച്ചു