തിരുവനന്തപുരം: പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്ര കിഴക്കേനടയിൽ ഇന്നലെ അമ്പലപ്പുഴ സംഘത്തിന്റെ വേലകളി അരങ്ങേറി.
ശ്രീചിത്തിര തിരുനാൾ സ്മാരക സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ,പദ്മതീർത്ഥക്കരയിൽ സ്ഥാപിച്ചിട്ടുള്ള പാണ്ഡവ ശില്പങ്ങൾക്കു മുന്നിലാണ് കൗരവരെ പ്രതീകാത്മമായി അവതരിപ്പിച്ച് വേലകളി നടത്തിയത്.
ക്ഷേത്രസ്ഥാനി മൂലം തിരുനാൾ രാമവർമ ദീപം തെളിച്ചതിനു പിന്നാലെ കിഴക്കേനടയിൽ നിന്ന് വിളംബര ഘോഷയാത്ര ആരംഭിച്ചു. വനവാസ കാലത്ത് പാണ്ഡവർ അനന്തൻ കാട്ടിൽ താമസിച്ചിരുന്നെന്നും അവരെ നേരിടാൻ ആയുധവുമായി കൗരവർ എത്തിയെന്നും ഭീമസേനൻ അവരെ തുരത്തിയെന്നുമുള്ള ഐതിഹ്യത്തെ അടിസ്ഥാനമാക്കിയാണ് വേലകളി.
ഉത്സവത്തോടനുബന്ധിച്ച് നടന്ന വലിയ കാണിക്ക ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ പങ്കെടുത്തു.രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ കിഴക്കേ നടയിൽ വേലകളി സദ്യയും നടന്നു