തിരുവനന്തപുരം : കോഴിക്കോട്ട് തീവണ്ടിയിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ കർശന പരിശോധന.
കോഴിക്കോട് ആക്രമണക്കേസിലെ പ്രതിയുടേതെന്നു സംശയിക്കുന്ന കുറിപ്പിൽ തിരുവനന്തപുരം കഴക്കൂട്ടം, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുകളുടെ പേരുകളുണ്ടായിരുന്ന സാഹചര്യത്തിലായിരുന്നു പ്രത്യേക പരിശോധന.
പോലീസും ഡോഗ്‌സ്ക്വാഡും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും സംയുക്തമായാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലും കഴക്കൂട്ടം സ്റ്റേഷനിലും പരിശോധന നടത്തിയത്. ഇവിടങ്ങളിലെ നിരീക്ഷണ ക്യാമറാദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.
യാത്രക്കാരെ മുഴുവൻ സ്കാൻ ചെയ്താണ് സ്റ്റേഷനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. കാലിയായ ഗ്യാസ് കുറ്റിയുമായി തീവണ്ടിയിൽ കയറാൻ ശ്രമിച്ച അന്യസംസ്ഥാനക്കാരനായ യാത്രക്കാരനെ പിടികൂടി.ഗ്യാസ്‌കുറ്റി പിടിച്ചെടുത്തശേഷം ഇയാളെ തമ്പാനൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നീട് ഇയാളെ വിട്ടയച്ചു.