തിരുവനന്തപുരം: പൈങ്കുനി ഉത്സവത്തിന്റെ സമാപനംകുറിച്ച് ശ്രീപദ്മനാഭസ്വാമിക്കു ഭക്തിനിർഭരമായ ആറാട്ട്. ശംഖുംമുഖം കടലിൽ ബുധനാഴ്ച വൈകീട്ട് നടന്ന ആറാട്ടോടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിനു കൊടിയിറങ്ങി. വ്യാഴാഴ്ച രാവിലെ 9.30-ന് ആറാട്ടുകലശം നടക്കും.
വള്ളക്കടവിൽനിന്ന് വിമാനത്താവളത്തിന് അകത്തുകൂടിയാണ് ഘോഷയാത്ര ശംഖുംമുഖത്ത് എത്തിയത്. ശംഖുംമുഖത്തെ ആറാട്ട് മണ്ഡപത്തിൽ വിഗ്രഹങ്ങളെ ഇറക്കിവെച്ചു.തുടർന്ന് തീരത്ത് പ്രത്യേകം തയ്യാറാക്കിയ മണൽത്തിട്ടയിലെ വെള്ളിത്താലങ്ങളിലേക്ക് വിഗ്രഹങ്ങൾ മാറ്റി.
ക്ഷേത്രംതന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെയും പെരിയനമ്പി മാക്കരംകോട് വിഷ്ണു വിഷ്ണുപ്രകാശിന്റെയും നേതൃത്വത്തിൽ പൂജകൾക്കുശേഷം വിഗ്രഹങ്ങളെ മൂന്നുതവണ സമുദ്രത്തിൽ ആറാടിച്ചു. വിവിധ അഭിഷേകങ്ങൾക്കുശേഷം രാജകുടുംബസ്ഥാനിക്കും ഭക്തർക്കും പ്രസാദം വിതരണം ചെയ്തു. ആറാട്ട് കഴിഞ്ഞ് രാത്രി 10 മണിയോടെ വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു.