ലൈഫ് സയൻസസ് പാർക്കിൽ അഡ്മിൻ ആൻഡ് ബയോടെക് ലാബ് ഏപ്രിൽ 19 ന് ഉദ്ഘാടനം ചെയ്യും

IMG_20230406_142817_(1200_x_628_pixel)

തിരുവനന്തപുരം: തോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിൽ നിർമാണം പൂർത്തിയായ അഡ്മിൻ ആൻഡ് ബയോടെക് ലാബ് കെട്ടിടം  ഏപ്രിൽ 19 ന് വൈകീട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് (ഐഎവി) മുഖ്യമന്ത്രി കെട്ടിടം കൈമാറും. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ പരിപാടിയിൽ ഐ.എ.വി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ സമർപ്പണവും ബി.എസ്.എൽ III ലാബ് സമുച്ചയം, ട്രാൻസ്ജിനിക് അനിമൽ ഫെസിലിറ്റി എന്നിവയുടെ നിർമാണോദ്ഘാടനവും മുഖ്യമന്ത്രി ഇതോടൊപ്പം നിർവഹിക്കും.

ചടങ്ങിൽ കയർ, നിയമം, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷനാകും. അടൂർ പ്രകാശ് എം.പി, വി.ശശി എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, പ്ലാനിങ് ബോർഡ് വൈസ് ചാൻസലർ പ്രൊഫ. വി.കെ രാമചന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളാകും. ചടങ്ങിൽ ജനപ്രതിനിധികളും വിവിധ ഉദ്യോഗസ്ഥരും പങ്കെടുക്കും.

80,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് അഡ്മിൻ ആൻഡ് ബയോടെക് ലാബ് കെട്ടിടത്തിന്റെ നിർമാണം കെ.എസ്.ഐ.ഡി.സി പൂർത്തിയാക്കിയത്. കെട്ടിടത്തിൽ ആകെ 22 ലാബുകളാണ് സജ്ജീകരിക്കുന്നത്. ബയോ സേഫ്റ്റി -രണ്ട് കാറ്റഗറിയിലുള്ള 16 ലാബുകൾ സജ്ജീകരിക്കുന്നതിനുള്ള പ്രവർത്തനമാണ് നടത്തി വരുന്നത്. 16 ലാബുകളിൽ എട്ട് ലാബുകൾ പൂർത്തിയായി.

ബാക്കി എട്ട് ലാബുകൾ ഈ സാമ്പത്തിക വർഷത്തോടെ പൂർത്തിയാവും. ക്ലിനിക്കൽ വൈറോളജി, വൈറൽ ഡയഗ്‌നോസ്റ്റിക്‌സ്, വൈറൽ വാക്‌സിനുകൾ, ആന്റി-വൈറൽ ഡ്രഗ് റിസർച്ച്, വൈറസ് ആപ്ലിക്കേഷനുകൾ, വൈറസ് എപ്പിഡെമിയോളജി, വൈറസ് ജീനോമിക്‌സ്, ബേസിക് ആൻഡ് ജനറൽ വൈറോളജി മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള ലാബുകളാണ് ഇനി കെട്ടിടത്തിൽ ഒരുങ്ങുന്നത്.

കൂടാതെ കുരങ്ങുപനി ഉൾപ്പടെ എൺപതോളം വൈറൽ രോഗങ്ങൾ തിരിച്ചറിയാൻ കഴിയുന്ന വിപുലമായ മോളിക്യുലാർ ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങൾ ലാബുകളിൽ ഉണ്ടാകും. ബിഎസ്എൽ 3 ലാബുകളുള്ള മറ്റൊരു വിഭാഗത്തിന്റെ നിർമാണവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, ലൈഫ് സയൻസ് പാർക്കിൽ ആരംഭിക്കും. ഈ ലാബുകളിൽ കോവിഡും പേവിഷബാധയും പരിശോധിക്കാൻ കഴിയുന്ന രീതിയിൽ ആധുനിക സൗകര്യങ്ങളാകും ഐ.എ.വി സജ്ജമാക്കുക.

രണ്ട് ഘട്ടമായാണ് തിരുവനന്തപുരം തോന്നയ്ക്കലിൽ കെ.എസ.്‌ഐ.ഡി.സി ലൈഫ് സയൻസ് പാർക്ക് പദ്ധതി സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തിലെ 75 ഏക്കറിൽ 70 ഏക്കറും രണ്ടാം ഘട്ടത്തിലെ 123 ഏക്കറിൽ 86 ഏക്കറും വീതം ഭൂമി കെ.എസ്.ഐ.ഡി.സി ഏറ്റെടുത്തു. ആദ്യ ഘട്ടത്തിൽ 20 മീറ്റർ വീതിയുള്ള ആന്തരിക റോഡുകൾ, ജലം (1 എംഎൽഡി), വൈദ്യുതി (3 എംവിഎ) വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണം എന്നിവ ഒരുക്കി.

വ്യവസായ സംരംഭകർക്ക് സംരംഭം ആരംഭിക്കാൻ ഭൂമിയും അനുവദിച്ചു വരുന്നു. സംരംഭക യൂണിറ്റുകളുടെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയുമായി ചേർന്നുള്ള സംരംഭമായി, ലൈഫ് സയൻസസ് പാർക്കിലെ ആദ്യ ഘട്ടത്തിൽ ഒൻപത് ഏക്കർ സ്ഥലത്ത് ഒരു മെഡിക്കൽ ഡിവൈസസ് പാർക്കും (മെഡ്‌സ് പാർക്ക്) സ്ഥാപിക്കുന്നുണ്ട്. പാർക്ക് പൂർണ സജ്ജമാകുമ്പോൾ 700 ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെന്റിന്റെ (KSCSTE) 30,000 ചതുരശ്ര അടി വിസ്തീർണമുള്ള ആറ് ലാബുകൾ ഉൾപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐഎവി), കേരള വെറ്ററിനറി സയൻസസ് ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി സ്ഥാപിച്ച റിസർച്ച് കം ലേണിങ് സെന്റർ എന്നിവയാണ് ആദ്യ ഘട്ടത്തിൽ പാർക്കിൽ പ്രവർത്തിക്കുന്ന പ്രധാന പദ്ധതികൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular