ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ബഹ്റനിലേക്ക് പുറപെട്ട ഗൾഫ്എയർവേഴ്സിന്റ വിമാന ചിറകിൽ പക്ഷികുടുങ്ങിയ സാഹചര്യത്തിൽ ഏഴ് മണിക്കൂറോളം യാത്ര വൈകി. ഇന്നലെ രാവിലെ 6ന് 172 യാത്രക്കാരുമായി ബഹ്റിനിലേക്ക് പോകുന്നതിനായി റൺവേയിലെത്തിയ ഗൾഫ് എയർവേഴ്സിന്റ ജി.എഫ് 061നമ്പർ വിമാനത്തിലാണ് പക്ഷിയിടിച്ചത്. എയർട്രാഫിക്ക് കൺടോൾ ടവറിൽ നിന്നും സിഗ്നൽ കിട്ടിയതിനെ തുടർന്ന് ടേക്ക് ഓഫിന് ഒരുങ്ങുന്നതിനിടെ വിമാനത്തിൽ നിന്നും പുറത്തേക്ക് വന്ന കാറ്റിന്റെ സമ്മർദ്ദത്തിൽ ചെറിയപക്ഷി വിമാനത്തിന്റെ ചിറകിനിടെയിൽ കുടുങ്ങുകയായിരുന്നു. അപകട സിഗ്നൽ ലഭിച്ചതോടെ പൈലറ്റ് എയർട്രാഫിക്ക് ടവറിലേക്ക് അപകട സിഗന്ൽ കൈമാറി. ഇതോടെ വിമാനത്തിന്റെ ടേക്ക് ഓഫ് സിഗ്നൽ നിറുത്തി, തുടർന്ന് എയർട്രാഫിക്ക് കൺട്രോൾ ടവർ വിമാനം റൺവേയിൽ നിന്നും മാറ്റാനുള്ള നിർദ്ദേശം നൽകി. തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി ടെർമിനലിലെ ലോഞ്ചിലേക്ക് മാറ്റി. ടെക്നിക്കൽ ഏര്യയിലേക്ക് വിമാനം മാറ്റി ചിറകിൽ കുടങ്ങിയ പക്ഷിയുടെ അവിശിഷ്ടങ്ങൾ പുറത്തെടുത്തു. തുടർന്നുള്ള പരിശോധനകൾക്കൊടുവിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് വിമാനം ബഹ്റിനിലേക്ക് പറന്നത്. റൺവേയുടെ സമീപത്ത് നിന്നും പക്ഷികളെ തുരത്താനായി എയർപോർട്ട് അതോറിട്ടി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവർ പടക്കം പൊട്ടിച്ച് പലപ്പോഴും പക്ഷികളെ തുരത്താൻ ശ്രമിക്കാറുണ്ടെങ്കിലും അതിനെയെല്ലാം അതീജീവിച്ചാണ് ഇത്തരത്തിൽ പക്ഷികൾ വിമാനങ്ങളിൽ ഇടിക്കുന്നതും കുടുങ്ങുന്നതും.
