പോത്തൻകോട്: പിരിവിന് ചോദിച്ച തുക നൽകാത്തതിനെ തുടർന്ന് വ്യാപാരിക്ക് സി.പി.ഐ നേതാവിന്റെ മർദനവും ഭീഷണിയുമെന്ന് പരാതി . പോത്തൻകോട് ജങ്ഷനിൽ മാരിലക്ഷ്മി സ്വീറ്റ്സ് കട നടത്തുന്ന മാരിയപ്പനാണ് (60) മർദനമേറ്റത്. എ.ഐ.ടി.യു.സി മേഖല ജനറൽ സെക്രട്ടറിയും
സി.പി.ഐ പ്രാദേശിക നേതാവുമായ ഷുക്കൂറാണ് വ്യാപാരിയെ മർദിച്ചത്.വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. സി.പി.ഐ സംസ്ഥാന കൗൺസിൽ ഓഫിസായ എം.എൻ സ്മാരകത്തിന്റെ നവീകരണത്തിന് ഫണ്ട് പിരിക്കാനാണ് പാർട്ടി പ്രവർത്തകർ എത്തിയത്. ഇവർ നൽകിയ കൂപ്പൺ 200 രൂപയുേടതായിരുന്നു. 50 രൂപയേ തരാൻ നിവൃത്തിയുള്ളൂ എന്ന് പറഞ്ഞ മാരിയപ്പനോട് തട്ടിക്കയറുകയും ചെകിട്ടത്തടിക്കുകയുമായിരുന്നുവെന്നാണ് പരാതി.
നീ തമിഴ്നാട്ടിൽ നിന്ന് വന്നതല്ലേ ഇവിടെ ജീവിക്കുന്നത് ഞങ്ങൾക്ക് കാണണം എന്നും ഭീഷണിപ്പെടുത്തിയതായി മാരിയപ്പൻ പറഞ്ഞു. കടയിലെ സാധനങ്ങളും തട്ടിത്തെറിപ്പിച്ചുത്രെ.മർദനമേറ്റ മാരിയപ്പൻ ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച പരാതി നൽകിയതിനെ തുടർന്ന്
പോത്തൻകോട് പൊലീസ് കേസെടുത്തു.
അമ്പതുവർഷമായി മാരിയപ്പനും കുടുംബവും പോത്തൻകോട് കട നടത്തുകയാണ്. എന്നാൽ വ്യാപാരിയെ മർദിച്ചിട്ടില്ലെന്നും മോശമായി
സംസാരിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും ഷുക്കൂർ പറഞ്ഞു.