തിരുവനന്തപുരം: പള്ളിക്കൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. നൗഫിയുടെ മൃതദേഹം ആണ് ആദ്യം കണ്ടെത്തിയത്. പിന്നീട് ഭർത്താവ് സിദ്ദിഖിന്റെ മൃതദേഹവും കിട്ടി. ഇതോടെ പുഴയിൽ വീണ മൂന്നു പേരുടെയും മൃതദേഹം ലഭിച്ചു. സിദ്ധിക്ക്, നൗഫി, അൻസിൽ എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ആണ് അപകടം ഉണ്ടായത്. അൻസിലിന്റെ മൃതദേഹം ഇന്നലെ കിട്ടിയിരുന്നു. ഇവരെ രക്ഷപെടുത്താൻ പുഴയിൽ ഇറങ്ങിയ ബന്ധു അൻസിൽ ഒഴുക്കിൽപ്പെട്ടാണ് മരിച്ചത്.
അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു നവദമ്പതികൾ. വിരുന്നിന് ശേഷം മൂവരും സമീപത്തെ പുഴയിൽ ഫോട്ടോ എടുക്കാനായി പോയി. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ തെറ്റി ദമ്പതികൾ പുഴയിൽ വീണെന്നാണ് വിവരം. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അൻസിലും പുഴയിലേക്ക് വീണു.