കാട്ടാക്കട : പേരൂർക്കട ഹാർവിപുരം ഭാവനാനിലയത്തിൽ മായാ മുരളിയെ (39) കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഓട്ടോ ഡ്രൈവർ കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്ത് (31) പിടിയിൽ.
മായയുടെ കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഒപ്പം താമസിച്ചിരുന്ന രഞ്ജിത്തിനെ പോലീസിന് പിടികൂടാനായത്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കമ്പത്ത് നിന്നുമാണ് ഇയാൾ പിടിയിലായത്.
മുതിയാവിള കാവുവിളയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനടുത്തെ റബ്ബർ തോട്ടത്തിൽ മേയ് 9-ന് രാവിലെയാണ് മായാ മുരളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. അന്നുമുതൽ രഞ്ജിത്ത് ഒളിവിലായിരുന്നു. ഇയാൾക്കെതിരേ ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ കമ്പം തേനി പ്രദേശത്തെ ഒളിയിടത്തിൽ നിന്നുമാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
ഒരു വർഷം മുമ്പാണ് മായാ മുരളിയുടെ അച്ഛന്റെ ഓട്ടോറിക്ഷ ഓടിക്കാനായി കുട്ടപ്പായി എന്ന രഞ്ജിത്ത് എത്തുന്നത്.തുടർന്ന് ഭർത്താവ് മരിച്ച മായയുമായി ഇയാൾ പരിചയത്തിലാകുകയും എട്ട് മാസങ്ങൾക്ക് മുമ്പ് ഒരുമിച്ച് ജീവിതം തുടങ്ങുകയുമായിരുന്നു.
അന്നുമുതൽ ഇയാൾ മായയെ ക്രൂരമായി മർദിക്കുമായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.ഒരുമിച്ച് പലയിടങ്ങളിൽ താമസിച്ചശേഷം രണ്ട് മാസം മുമ്പാണ് കാട്ടാക്കട മുതിയാവിളയിൽ വാടക വീട്ടിലെത്തുന്നത്.
കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ കാട്ടാക്കടയെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയശേഷം ശേഷം കോടതിയിൽ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്ന് പോലീസ് പറഞ്ഞു.