വിളപ്പിൽശാല : സർക്കാർ ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി.
കഴിഞ്ഞ തിങ്കഴാഴ്ച രാത്രിയാണ് കൊല്ലംകോണം സ്വദേശിയായ ബിസ്മിനെ കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് വിളപ്പിൽശാലയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.
വിളപ്പിൽശാല കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗുരുതര സാഹചര്യത്തിലെത്തിച്ച രോഗിക്ക് ചികിത്സ കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
ബിസ്മിൻ ശാരീരിക അസ്വസ്ഥത പ്രകടപിക്കുന്നതും ഭാര്യ ജാസ്മിൻ സഹായത്തിനായി പരിഭ്രാന്തയാകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഭാര്യ ജാസ്മിനാണ് ബിസ്മിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ വാതിലുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. നിരവധി തവണ വിളിച്ചതിനും കോളിംഗ് ബെൽ അടിച്ചതിനും ശേഷമാണ് ഡോക്ടർ പുറത്തേക്ക് വന്നതെന്നാണ് പരാതിയിൽ പറയുന്നത്.
എന്നിട്ടും പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്നാണ് ബിസ്മിന്റെ ഭാര്യ ജാസ്മിന്റെ പരാതി. കുടുംബാരോഗ്യകേന്ദ്രത്തിൽ നിന്ന് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ബിസ്മിൻ മരിച്ചു.