കല്ലറ:എൻസിസിക്ക് രാജ്യത്തെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേരള സർക്കാർ മുൻപന്തിയിലാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു.
കല്ലറയിൽ എൻസിസി പരിശീലന കേന്ദ്രത്തിൽ ഹെലിപാഡ് ഉൾപ്പെടെയുള്ള പരേഡ് ഗ്രൗണ്ടിന്റെ ഉദ്ഘാടനവും, രണ്ടാം ഘട്ടമായ മെയിൻ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ എൻസിസിയിൽ അണിനിരക്കുന്ന പതിനയ്യായിരത്തോളം കേഡറ്റുകൾക്ക് സ്ഥിരമായ ഒരു പരിശീലന കേന്ദ്രം ഇല്ലാത്ത അവസ്ഥ പരിഹരിക്കാനാണ് ഈ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിലെ കേഡറ്റുകൾക്ക് പുറമെ കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകൾക്കും ഇവിടെ പരിശീലനം നൽകുമെന്നും മന്ത്രി അറിയിച്ചു.
പരേഡ് ഗ്രൗണ്ടിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള ഹെലിപാഡും താമസ സൗകര്യങ്ങളും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി സർക്കാരിനും ജില്ലാ ഭരണകൂടത്തിനും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് പൊതുമരാമത്ത് വകുപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എൻസിസിയുടെ ദേശീയനിലവാരത്തിലുള്ള പരിശീലനകേന്ദ്രവും ഹെലിപാഡും വാമനപുരം നിയോജകമണ്ഡലത്തിലെ കല്ലറയിലാണ് പൂർത്തിയാവുന്നത്. മുന്നുഘട്ടമായാണ് നിർമാണം നടക്കുന്നത്. രണ്ടുകോടി രൂപ ചെലവഴിച്ചാണ് ഒന്നാംഘട്ടത്തിൽ ഹെലിപാഡിൻ്റെയും പരേഡ് ഗ്രൗണ്ടിന്റെയും നിർമാണം പൂർത്തിയാക്കിയത്.
രണ്ടാംഘട്ടത്തിൽ ക്യാമ്പ് ഓഫീസ് സമുച്ചയം, കിച്ചൻ, സ്റ്റോർ റൂം എന്നിവയും മൂന്നാംഘട്ടത്തിൽ ഡൈനിങ് ഹാൾ കം കോൺഫറൻസ് റൂo, മെഡിക്കൽ റൂം, ഇൻസ്പെക്ഷൻ റും, ക്ലാസ് റൂം, താമസ സൗകര്യം, ഫയറിങ് റേഞ്ച് എന്നിവയാണ് നിർമ്മിക്കുന്നത്.
ട്രെയിനിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ ഡി.കെ മുരളി എം.എൽ.എ അധ്യക്ഷത വഹിച്ചു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജിത ബി.എൽ, പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി സിമി, എൻ.സി.സി അഡീഷണൽ ഡയറക്ടർ അരുൺ സി. ജി, പി.ഡബ്യൂ.ഡി ചീഫ് എഞ്ചിനീയർ ദിപു എസ് തുടങ്ങിയവർ പങ്കെടുത്തു.
