തിരുവനന്തപുരം; ഏപ്രിൽ പതിനൊന്നാം തീയതി സർവ്വീസ് ആരംഭിച്ച കെഎസ്ആർടിസി – സിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ മാനേജ്മെന്റ് നടപടി എടുത്തു. അപകടത്തിൽപ്പെട്ട ബസുകൾ ഓടിച്ച ഡ്രൈവർമാരെ ജോലിയിൽ നിന്നും നീക്കം ചെയ്തു. സർവ്വീസുകൾ ഫ്ലാഗ് ഓഫ് ചെയ്ത് 24 മണിയ്ക്കൂറിന് അകമാണ് ഈ രണ്ട് അപകടങ്ങളും നടന്നത്. ഇന്റേണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവച്ചതിൽ ഡ്രൈവർമാരുടെ ഭാഗത്ത് നിന്നും വീഴ്ച ചെറുതല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. ഏപ്രിൽ 11 ആം തീയതി രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും , ഏപ്രിൽ 12 ആം തീയതി രാവിലെ 10.25 ന് മലപ്പുറം ജില്ലയിലെ കോട്ടക്കൽ വെച്ചുമാണ് അപകടങ്ങൾ സംഭവിച്ചത്.

