തിരുവനന്തപുരം: നൂറു കണക്കിന് ഭക്തരെ സാക്ഷിയാക്കി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് നടന്നു.വൈകിട്ട് അഞ്ചിന് ആണ് ആറാട്ട് ചടങ്ങുകൾക്കു തുടക്കമായത്.ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനങ്ങളിൽ ശ്രീ പദ്മനാഭസ്വാമിയെയും നരസിംഹ മൂർത്തിയെയും തിരുവമ്പാടി കൃഷ്ണനെയും പുറത്തെഴുന്നള്ളിക്കുന്നതോടെ ആറാട്ട് ഘോഷയാത്രയക്ക് തുടക്കമായത്. ഇരവിപേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ത്രിവിക്രമംഗലം മഹാവിഷണു ക്ഷേത്രം, തൃപ്പാദപുരം മഹാദേവക്ഷേത്രം, ശ്രീവരാഹം വരാഹമൂർത്തി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങളും കൂടി പടിഞ്ഞാറെ നടയിൽ ആറാട്ട് ഘോഷയാത്രക്കൊപ്പം ചേർന്നു. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനുള്ളിലൂടെയാണ് ശംഖമുഖത്തെ ആറാട്ട് കടവിലെത്തി ചടങ്ങുകൾ നടത്തിയത്. ഘോഷയാത്ര കടന്നു പോകുന്നതിനാൽ വൈകിട്ട് 4 മുതൽ 9 വരെ വിമാനത്താവള റൺവേ അടച്ചിട്ടിരുന്നു.

