തിരുവനന്തപുരം: വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 70 മീറ്റർ വീതിയിൽ നിർമിക്കുന്ന പുതിയ 80 കിലോമീറ്റർ ഒൗട്ടർ റിങ് റോഡ് പദ്ധതിക്കായി സർക്കാർ സ്ഥലമേറ്റെടുപ്പ് ആരംഭിക്കുന്നു. ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കി. ഡപ്യൂട്ടി കലക്ടർ, തഹസിൽദാർ, 2 ക്ലാർക്കുമാർ, 3 സർവേയർമാർ, 2 മൂല്യനിർണയ അസിസ്റ്റന്റുമാർ, ടൈപ്പിസ്റ്റ്, 2 ഓഫിസ് അറ്റൻഡന്റുമാർ എന്നിവരടങ്ങിയ സംഘത്തെയാണ് ദേശീയ പാത അതോറിറ്റിയുടെ ആവശ്യ പ്രകാരം റവന്യു വകുപ്പ് നിയമിച്ചത്. പാതയുടെ അന്തിമ അലൈൻമെന്റ് തയാറാകുന്നതിനു മുൻപു തന്നെ ഭൂമിയേറ്റെടുക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചത് പദ്ധതി നടപ്പാക്കുന്നതിന് സർക്കാർ അതിവേഗത്തിൽ നീങ്ങുന്നതിന്റെ സൂചനയാണ്.കേന്ദ്ര സർക്കാരിന്റെ ഭാരത്‌മാല പരിയോജൻ പദ്ധതിക്കു കീഴിൽ ദേശീയപാത അതോറിറ്റി നടപ്പാക്കുന്ന പദ്ധതിയുടെ അലൈൻമെന്റ് അന്തിമമാക്കാൻ ഭാരത്‌മാല, ദേശീയപാത അതോറിറ്റി, സംസ്ഥാന പൊതുമരാമത്ത് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ ഉടൻ സ്ഥലം സന്ദർശിക്കും. തുടർന്ന് അലൈൻമെന്റ് പൂർത്തിയാക്കുകയും സ്ഥലമേറ്റെടുപ്പ് ആരംഭിക്കുകയും ചെയ്യും

