തിരുവനന്തപുരം: “സ്വച്ഛ് സാഗർ, സുരക്ഷിത് സാഗർ”, “ശുദ്ധമായ തീരം, സുരക്ഷിതമായ കടൽ” എന്നീ മുദ്രാവാക്യങ്ങളുമായി ഇന്ന് തിരുവനന്തപുരം കോവളം ബീച്ചിൽ അന്താരാഷ്ട്ര തീര ശുചീകരണ ദിനം സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് “ആസാദി കാ അമൃത് മഹോത്സവ്” ആഘോഷിക്കുന്നതിനാൽ ഈ വർഷത്തെ തീര ശുചീകരണ ദിനം വളരെ പ്രാധാന്യത്തോടെയാണ് സംഘടിപ്പിച്ചത്. ഭാരതീയ തീരസംരക്ഷണ സേനയും നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസും (NCESS) സംയുക്തമായി NCC, NSS, NGO കളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകർ എന്നിവരും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പരമ്പരാഗതമായി എല്ലാ വർഷവും സെപ്റ്റംബറിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനം ആചരിക്കുന്നത്. ഇന്ത്യയിൽ, ഭാരതീയ തീരസംരക്ഷണ സേന കഴിഞ്ഞ 25 വർഷമായി തീരദേശ ശുചീകരണ പ്രവർത്തനങ്ങളുമായി ഈ ദിനം ആഘോഷിക്കുന്നു.
കോവളം ബീച്ചിൽ നടന്ന പരിപാടി കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 25 വർഷമായി ഈ ദിവസം തീരദേശ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് അക്ഷീണം പ്രയത്നിച്ച ഭാരതീയ തീരസംരക്ഷണ സേനയെ മന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിനന്ദിച്ചു. ശുദ്ധവും സുരക്ഷിതവുമായ സമുദ്ര പരിസ്ഥിതി, മാലിന്യ രഹിത ചുറ്റുപാടുകൾ, മൊത്തത്തിലുള്ള ആരോഗ്യകരമായ ജീവിതത്തിൽ അവ ചെലുത്തുന്ന സ്വാധീനം എന്നിവയുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. മികച്ച മാലിന്യ സംസ്‌കരണത്തിനായി മൂന്ന് തത്വങ്ങൾ പാലിക്കണമെന്ന് മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു, അതായത് ഉത്തരവാദിത്തമുള്ള ഉപഭോഗം, മാലിന്യത്തിന്റെ ശരിയായ വേർതിരിവ്, ഉത്തരവാദിത്വത്തോടെയുള്ള മാലിന്യ നിർമാർജനം. എൻസിഇഎസ്എസ് ഡയറക്ടർ പ്രൊഫ ജ്യോതിരഞ്ജൻ എസ് റേ, ഭാരതീയ തീരസംരക്ഷണ സേനയുടെ വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർ ജി ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയതും വലുതുമായ തീരദേശ ശുചീകരണ യജ്ഞമായി ഈ ദിനത്തെ മാറ്റിയതിന് കേന്ദ്ര ഗവൺമെന്റിന് കമാൻഡർ ജി ശ്രീകുമാർ തന്റെ പ്രസംഗത്തിൽ നന്ദി പറഞ്ഞു.