തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി മൂലമ്പള്ളിയിൽ നിന്നാരംഭിച്ച ജനബോധനയാത്ര ജില്ലാ അതിർത്തിയായ അഞ്ചുതെങ്ങ് ജംഗ്ഷനിൽ രാവിലെ എത്തിച്ചേരുമെന്ന് സമര സമിതി ജനറൽ കൺവീനറും തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറലുമായ യൂജിൻ പെരേര വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെരുമാതുറ,മരിയനാട്,തുമ്പ, വെട്ടുകാട്, വലിയതുറ, ബീമാപള്ളി, പൂന്തുറ വഴി ഉച്ചകഴിഞ്ഞ് 2.30ന് തുറമുഖ പ്രദേശത്തേക്ക് യാത്രയെത്തും. മൂന്നിന് ആരംഭിക്കുന്ന ബഹുജനറാലി മുൻ ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് നടക്കുന്ന മാർച്ച് പ്രശാന്ത് ഭൂഷൺ ഉദ്ഘാടനം ചെയ്യും. ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ്.ജെ.നെറ്റോ അദ്ധ്യക്ഷത വഹിക്കുന്ന സമരത്തിൽ ബിഷപ്പുമാരായ ഡോ.വിൻസന്റ് സാമുവൽ, ഡോ.സാമുവൽ മാർ ഐറേനിയോസ്, സഹായ മെത്രാൻ ആർ.ക്രിസ്‌തുദാസ്,തമ്പാൻ തോമസ്,സി.ആർ.നീലകണ്‌ഠൻ, ജോസഫ് ജൂഡ്, ജാക്സൺ പൊള്ളയിൽ തുടങ്ങിയവർ പ്രസംഗിക്കും.നാളെ മുതൽ ഒക്ടോബർ മൂന്നുവരെ തുറമുഖ കവാടത്തിൽ 24 മണിക്കൂർ ഉപവാസം സംഘടിപ്പിക്കും. 21 മുതൽ കൊച്ചി തുറമുഖം കേന്ദ്രീകരിച്ച് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സമരം തുടങ്ങും. സമരസമിതി കൺവീനർമാരായ ഫാ.തിയോഡേഷ്യസ് ഡിക്രൂസ്, പാട്രിക് മൈക്കിൾ, നിക്‌സൺ ലോപ്പസ്, സെക്രട്ടറി ഫാ.ഷാജിൻ ജോസ് എന്നിവർ പങ്കെടുത്തു.