തിരുവനന്തപുരം : എം ജി റോഡിലെ പാർക്കിംഗ് ഏരിയ സ്വകാര്യ ഹോട്ടലിന് വാടകക്ക് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വിശദീകരണവുമായി നഗരസഭ. പാർക്കിംഗ് ഏരിയ വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് നഗരസഭ വിശദീകരിക്കുന്നത്. 2017-മുതൽ ഇത്തരത്തിൽ കരാർ അടിസ്ഥാനത്തിൽ പാർക്കിംഗ് ഏരിയ വാടകയ്ക്ക് നൽകാറുണ്ടെന്നും മാസം തോറും വാടകക്ക് എടുത്ത വ്യക്തി സൊസൈറ്റിയിൽ നേരിട്ട് കാശ് നൽകുന്നതാണ് രീതിയെന്നുമാണ് നഗര സഭയുടെ വിശദീകരണം. പാർക്കിംഗിനായി എത്തുന്ന ആരെയും തടസപ്പെടുത്തരുതെന്നാണ് കരാർ. ഇത് ലംഘിച്ചതായി കണ്ടാൽ കരാർ റദ്ദ് ചെയ്യുന്നതുൾപ്പടെയുള്ള നടപടി സ്വീകരിക്കുമെന്നും നഗരസഭ വിശദീകരിച്ചു. വിവാദമായതോടെയാണ് നഗരസഭ വിശദീകരണ കുറിപ്പ് ഇറക്കിയത്.