തിരുവനന്തപുരം:സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ട്രാൻസ്‌ജെൻഡർ കലാമേള – ‘വർണ്ണപ്പകിട്ട്’ – ഒക്ടോബർ 15,16 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി.ഒക്ടോബർ 14ന് വൈകിട്ട് നാലു മണിയ്ക്ക് വിവിധ കലാരൂപങ്ങൾ അണിനിരക്കുന്ന വിളംബര ജാഥയോടെ ‘വർണ്ണപ്പകിട്ട്’ ആരംഭിക്കും. ഒക്ടോബർ 15ന് രാവിലെ അയ്യങ്കാളി ഹാളിൽ ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ഫെസ്റ്റിന്റെ ഉദ്ഘാടനവും ട്രാൻസ്ജെൻഡർ പുരസ്കാരങ്ങളുടെ വിതരണവും നിർവ്വഹിക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എം. ബി. രാജേഷ് മുഖ്യാതിഥിയാകും. മേയർ. ആര്യാ രാജേന്ദ്രൻ, ശശി തരൂർ എം പി, . എം എൽ എ വി കെ പ്രശാന്ത് എന്നിവർ വിശിഷ്ടാതിഥികളാകും. പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
സമൂഹത്തില്‍ വിവിധ മേഖലകളിൽ (കല, കായികം, വിദ്യാഭ്യാസം, സാഹിത്യം, സാമൂഹ്യപ്രവര്‍ത്തനം, സംരംഭകത്വം) പ്രാഗത്ഭ്യം തെളിയിച്ച ട്രാൻസ്ജെൻഡർ വ്യക്തികളെയാണ് ഉദ്ഘാടനച്ചടങ്ങിൽ പതിനായിരം രൂപ വീതം ക്യാഷ് അവാർഡും പ്രശസ്തിപത്രവും നൽകി ആദരിക്കുക. തുടർന്ന്, അയ്യങ്കാളി ഹാൾ, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായി നാലു വേദികളിലായി വർണ്ണപ്പകിട്ട് അരങ്ങേറും. അയ്യങ്കാളി ഹാളില്‍ 16ന് നടക്കുന്ന സമാപനച്ചടങ്ങിൽ . എം എൽ എ . വി കെ പ്രശാന്ത് വിശിഷ്ടാതിഥിയാകും. പ്രശസ്ത പിന്നണിഗായിക . മഞ്ജരി പങ്കെടുക്കും. മന്ത്രി ആന്റണി രാജു സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷയായിരിക്കും.
‘നമ്മളിൽ ഞങ്ങളുമുണ്ട്’ എന്നതാണ് കലോത്സവത്തിന്റെ മുദ്രാവാചകം. 21 ഇനങ്ങളിലായി വിവിധ ജില്ലകളിൽ നിന്നുള്ള 220 മത്സരാർത്ഥികൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. ട്രാൻസ്ജെൻഡർ മെൻ, ട്രാൻസ്ജെൻഡർ വിമൻ എന്നിവർക്ക് പ്രത്യേകം പ്രത്യേകം മത്സരങ്ങളുണ്ടാകും.അയ്യങ്കാളി ഹാളിൽ ഒന്നും യൂണിവേഴ്സിറ്റി കോളേജിൽ മൂന്നും വേദികളിലായാണ് മത്സരം. കൂടുതല്‍ യുവജനങ്ങളെയും, വിദ്യാര്‍ത്ഥികളെയും കലോത്സവത്തിന്റെ ഭാഗമാക്കുന്നതിനുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പ്രധാന കലോത്സവ വേദിയായി തെരഞ്ഞെടുത്തിട്ടുള്ളത്.