വർക്കല :വർക്കല ശ്രീനാരായണ കോളജിൽ റാഗിങ് നടത്തിയ മൂന്ന് വിദ്യാർത്ഥികളെ കോളജിൽ നിന്ന് പുറത്താക്കി. റാഗിംഗ് വിരുദ്ധ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 11/10/2022 ന് ചേർന്ന കോളേജ് കൗൺസിൽ യോഗം പ്രതികളെ പുറത്താക്കാൻ തീരുമാനിച്ചത്. കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളെ മൂന്നാം വർഷ വിദ്യാർത്ഥികൾ റാഗ് ചെയ്യുന്ന വിധത്തിലുള്ള വീഡിയോ കോളജിലെ തന്നെ വിദ്യാർത്ഥികൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് കോളജ് അധികൃതർ നടപടി എടുത്തത്. സംഭവത്തിന് ആധാരമായ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി ഒന്നാം വർഷ വിദ്യാർത്ഥികൾ പരാതി നൽകുകയും ചെയ്‌തിട്ടുണ്ട്.
റാഗിംഗിനെക്കുറിച്ചുള്ള അന്വേഷണ സമിതി റിപ്പോർട്ട് ഒക്ടോബർ 10-ന് പ്രിൻസിപ്പലിന് ലഭിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ റാഗിംഗ് ആണെന്ന് തോന്നുന്ന സംഭവം ആണെന്ന് സമിതി കണ്ട് ബോധ്യപ്പെട്ട ശേഷമാണ് വിദ്യാർത്ഥികളെ പുറത്താക്കുന്നതിനും നിയമ നടപടികൾ സ്വീകരിക്കുന്നതിനും കോളജ് അധികൃതർ തീരുമാനം എടുത്തത്. കോളേജിലെ വിദ്യാർത്ഥികളായ മാധവ് എസ്, ആർ ജിതിൻ രാജ്, ജൂബി ബി എന്നീ മൂന്ന് വിദ്യാർഥികൾക്കു എതിരെയാണ് നടപടി. വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളെയും കോളജ് അധികൃതർ വിവരം അറിയിച്ചിട്ടുണ്ട്.ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഭീഷണി തടയുക, കേരള നിരോധനം റാഗിംഗ് നിയമം 1998 അനുസരിച്ചുള്ള നടപടികൾ ആണ് ഇപ്പോൾ കൈകൊണ്ടിട്ടുള്ളത്. വർക്കല പോലീസ് തുടർ നടപടികൾ സ്വീകരിക്കും.