തിരുവനന്തപുരം: ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതി വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ നടത്തുന്ന സമരം നാളെ 100 ദിവസത്തിലേക്ക്. നാളെ കടലിലും കരയിലും ഒരേ സമയം സമരം നടത്താനാണ് തീരുമാനം. മുല്ലൂർ കവാടം, വിഴിഞ്ഞം കവാടം, മുതലപ്പൊഴി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് രാവിലെ 8.30 മുതൽ 5.30 വരെയാണു സമരമെന്നു സമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്.പെരേര പറഞ്ഞു. എല്ലാ ഇടവകകളിൽ നിന്നും ജനങ്ങളെ പങ്കെടുപ്പിക്കണമെന്ന് ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ സർക്കുലറിൽ ആവശ്യപ്പെട്ടു. തുറമുഖ നിർമാണ ജോലികൾ സ്തംഭിപ്പിക്കുന്ന സമരമാർഗം നാളെ മുതൽ സ്വീകരിക്കാനും സമരസമിതി തീരുമാനിച്ചു.