തിരുവനന്തപുരം; കെഎസ്ആർടിസി ആസ്ഥാനത്ത് സ്ഥാപിച്ച സോളാർ പവർ പ്ലാന്റ്, ആധാർ അധിഷ്ഠിത ബയോമെട്രിക് അറ്റൻഡൻസ് സിസ്റ്റം, ഇ സർവ്വീസ് ബുക്ക് എന്നിവയുടെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു. ചടങ്ങിൽ പ്രതിദിന കളക്ഷൻ റെക്കോർഡ് നേടുന്നതിന് പ്രയത്നിച്ച ജീവനക്കാക്കുള്ള ക്യാഷ് അവാർഡുകളും മന്ത്രി വിതരണം ചെയ്തു.
കെഎസ്ആർടിസിയെ സംബന്ധിച്ച് അഭിമാനകരമായ പദ്ധതികൾക്കാണ് തുടക്കം കുറിച്ചതെന്ന് മന്ത്രി പറഞ്ഞു.
ജീവനക്കാരിൽ നിന്നും മികച്ച സഹകരണമാണ് ഇപ്പോൾ സർക്കാരിന് ലഭിക്കുന്നത്. കഴിഞ്ഞ ഒരു വർഷക്കാലം വാർത്ത സൃഷ്ടിച്ച സ്ഥാപനമാണ് കെഎസ്ആർടിസി. അതിനുള്ള പ്രധാന കാരണം ജനങ്ങളും മാധ്യമങ്ങളും കെഎസ്ആർടിസിയെ നെഞ്ചോട് ചേർത്തത് കൊണ്ടാണ്.
ലാഭം മാത്രമല്ല കെഎസ്ആർടിസിയുടെ ലക്ഷ്യം, പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രസൗകര്യം ഒരുക്കുകയാണ്. അത് സ്വന്തം വരുമാനത്തിൽ നിന്നായാൽ അത്രയും നല്ലതെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയെ നിലനിർത്താൻ. കോടിക്കണക്കിന് രൂപയാണ് സർക്കാർ നൽകിയത്.
സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴും ജീവനക്കാർക്ക് വേണ്ടി ശമ്പള പരിഷ്കരണം യാഥാർത്ഥ്യമാക്കി. ഇന്ധന വിലവർദ്ധനവ് ഉൾപ്പെ പലകാര്യങ്ങളും തകിടം മറിച്ചിട്ടും സർക്കാർ സഹായത്താൽ പിടിച്ചു നിന്നു. രാജ്യത്തെ മറ്റുള്ള ആർടിസിൽ ഉള്ളവരെക്കാൽ വളരെ ആത്മാർത്ഥതയുള്ളവരാണ് കെഎസ്ആർടിസിയിലെ ജീവനക്കാർ. അത് കൊണ്ട് പ്രതിദിനം 8 കോടി രൂപയിലധികം വരുമാനം ലഭിക്കാനുള്ള നടപടികളുമായി ഇനിയും മുന്നോട്ട് പോകണമെന്നും അതിന് ജീവനക്കാർ സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ശമ്പളം എപ്പോൾ കിട്ടുമെന്ന് ഉറപ്പില്ലായിരുന്ന സാഹചര്യത്തിൽ നിന്നും ഓരോ മാസം 5 തീയതിക്ക് മുൻപ് ശമ്പളം കിട്ടുമെന്ന് ഇപ്പോൾ ഉറപ്പാണ്. ആ സാഹചര്യത്തിൽ വരുമാനം നല്ലത് പോലെ കൂട്ടിയാൽ ശമ്പളം 1 തീയതി തന്നെ ലഭ്യമാക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥി കൺസഷൻ അടുത്ത അധ്യായന വർഷത്തിൽ ഓൺലൈനിലേക്ക് മാറ്റും. കെഎസ്ആർടിസി- സ്വിഫ്റ്റിനെക്കുറിച്ച് കെഎസ്ആർടിസി ജീവനക്കാർക്ക് ആശങ്ക വേണ്ടെന്നും കെഎസ്ആർടിസി സ്വിഫ്റ്റിന് ലഭിക്കുന്ന ലാഭം കെഎസ്ആർടിസിക്കാണ് വന്നു ചേരുന്നതെന്നും മന്ത്രി പറഞ്ഞു.
ഓഫീസ് സംബന്ധമായ മുന്നേറ്റം നടക്കുന്ന ഒരു പ്രസ്താനമായി കെഎസ്ആർടിസി മാറിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സിഎംഡി ബിജു പ്രഭാകർ ഐഎഎസ് പറഞ്ഞു. കെഎസ്ആർടിസിയിൽ പ്രൊഡക്ടിവിക്ടി കൂടുതൽ മെച്ചപ്പെട്ടതായി ഇപ്പോൾ കാണാൻ കഴിയുന്നത്. ജീവനക്കാരാണ് കോർപ്പറേഷന്റെ ശക്തി. കെഎസ്ആർടിസിയെ നന്നാക്കാണമെന്ന ലക്ഷ്യമാണ് സർക്കാരിനും മുഖ്യമന്ത്രിക്കും, ഗതാഗത മന്ത്രിക്ക് ഉള്ളതെന്നും സിഎംഡി പറഞ്ഞു. .
ചടങ്ങിൽ അനർട്ട് ഡയറക്ടർ നരേന്ദ്രനാഥ് വേളൂരി ഐഎഫ്എസ്, കെഎസ്ആർടിഇഎ ( സിഐടിയു) ജനറൽ സെക്രട്ടറി വിനോദ് എസ്, ടിഡിഎഫ് വൈസ് പ്രസിഡന്റ് നൗഷാദ് റ്റി, കെഎസ്ടിഇഎസ് ( ബിഎംഎസ്) ജനറൽ സെക്രട്ടറി കെ.എൽ രാജേഷ്, കെഎസ്ആർടിസി – സ്വിഫ്റ്റ് ജനറൽ മാനേജർ കെ.വി. രാജേന്ദ്രൻ, മനോമോഹൻ, ഫിനാൻസ് ജനറൽ മാനേജർ ബീന, തുടങ്ങിയവർ പങ്കെടുത്തു.
ഫിനാൻസ് അഡ്വൈസർ ആൻഡ് ചീഫ് അക്കൗണ്ട്സ് ഓഫീസർ എ ഷാജി സ്വാഗതവും, എക്സിക്യൂട്ടീവ് ഡയറക്ടർ ( ഓപ്പറേഷൻ) ജി.പി പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പുനരുപയോഗ ഊർജ്ജ പരിപാടികൾക്കായുള്ള സംസ്ഥാന നോഡൽ ഏജൻസിയായ അനെർട്ട് മുഖാന്തിരമാണ് കെഎസ്ആർടിസി ചീഫ് ഓഫീസിന്റെ മേൽക്കൂരയിൽ 100 കിലോവാട്ട് ഗ്രിഡ് സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചത്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിച്ച 74.16 ലക്ഷം രൂപ ചെലവഴിച്ചാണ് ഇത് സ്ഥാപിച്ചത്. ഈ പ്ലാന്റിൽ നിന്നും പ്രതിദിനം ശരാശരി 450 കിലോവാട്ട് ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്നതിനാൽ പ്രതിമാസം വൈദ്യുതി ബില്ലിൽ ശരാശരി 1 ലക്ഷം രൂപ ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്..
കെഎസ്ആർടിസിയുടെ എല്ലായൂണിറ്റുകളിലും പഞ്ചിംഗ് മെഷീൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കേരള പിറവി ദിനമായ നവംബർ 1 മുതൽ നടപ്പാക്കുന്നതാണ് ആധാർ അധിഷ്ഠിത ബയോമെട്രിക് അറ്റൻഡൻസ് സിസ്റ്റം. എല്ലാ യൂണിറ്റുകളിലുമായി 2.27 കോടി രൂപ ചിലവാക്കിയാണ് 500 ആധാർ അധിഷ്ഠിത ബയോമെട്രിക് അറ്റൻഡൻസ് സിസ്റ്റം സ്ഥാപിക്കുന്നത്. ഇത് ഉപയോഗിച്ച് സംസ്ഥാനത്തെ മറ്റ് യൂണിറ്റുകളിൽ താൽക്കാലികമായി ജോലിക്ക് പോകുന്ന ജീവനക്കാർക്ക് ഏത് ഓഫീസിൽ നിന്നും ജീവനക്കാർക്ക് പഞ്ച് ചെയ്യാനാകും.
അടുത്ത ഘട്ടമെന്ന നിലയിൽ പാറശ്ശാല, പൂവ്വാർ, വിഴിഞ്ഞം, കാട്ടാക്കട, നെടുമങ്ങാട്, ആറ്റിങ്ങൽ, കണിയാപുരം, നെയ്യാറ്റിൻകര എന്നീ യൂണിറ്റുകളിൽ ഈ പഞ്ചിംഗ് സിസ്റ്റം സ്ഥാപിക്കും. കൂടാതെ ഈ സിറ്റത്തെ എൻ.ഐ.സിയുമായി യോജിപ്പിച്ച് ജി- സ്പാർക്ക് ശമ്പള ബില്ലുകളും പ്രോസസ് ചെയ്യും.