നെടുമങ്ങാട് : പഴകുറ്റി-വെമ്പായം റോഡിന്റെ നവീകരണവും പഴകുറ്റിപ്പാലത്തിന്റെ നിർമാണവും അന്തിമഘട്ടത്തിൽ. പൊതുജനങ്ങൾക്ക് പുതുവത്സര സമ്മാനമായി പഴകുറ്റിപ്പാലം തുറന്നുകൊടുക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.നിർമാണ പുരോഗതി വിലയിരുത്താൻ വ്യാഴാഴ്ച രാവിലെ പഴകുറ്റിപ്പാലം മന്ത്രി സന്ദർശിച്ചു. കരാറുകാർ, കെ.ആർ.എഫ്.ഡി. സൂപ്പർവിഷൻ ഉദ്യോഗസ്ഥർ, റവന്യു, പൊതുമരാമത്ത് തുടങ്ങിയ ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. അപ്രോച്ച് റോഡിനു വേണ്ടിയുള്ള സ്ളാബുകളുടെ നിർമാണം ആരംഭിച്ചതായും രണ്ടാംഘട്ട ടാറിടൽ ജോലികളാണ് ഇപ്പോൾ നടക്കുന്നതെന്നും നിർമാണച്ചുമതല വഹിക്കുന്ന കെ.ആർ.എഫ്.ഡി. അസി. എക്സി എൻജിനിയർ ദീപാറാണി പറഞ്ഞു.
വെമ്പായം മുക്കംപാലമൂട് മുതൽ പഴകുറ്റിപ്പാലം വരെ 7.02 കി. മീറ്റർ റോഡിന്റെയും പഴകുറ്റിയിലെ പ്രധാന പാലത്തിന്റെയും നിർമാണപ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഒന്നാം ഘട്ടത്തിൽ മുക്കംപാലമൂട്ടിൽനിന്ന് ഇരിഞ്ചയത്തിനുസമീപം താന്നിമൂടുവരെ സ്ഥലമെടുപ്പ് പൂർത്തിയാക്കി ഓടയും കലുങ്കുകളും നിർമിച്ച് ടാറിട്ടു.