തിരുവനന്തപുരം: കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രലിലെ ഇൻസ്പെക്ടർ ആയ കെ.എൽ രാജേഷിനെയാണ് കോര്‍പ്പറേഷൻ സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് സസ്പെൻഡ് ചെയ്തത്. സിപിഎം നേതാവായ ആനാവൂർ നാരായണൻ നായർ വധക്കേസിൽ പ്രതിയായ 11 പേരെ കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര അഡീഷണൽ ഡിസ്ട്രിക് ആന്റ് സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ട് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇവരിൽ ഒരാളാണ് രാജേഷ്.
1960 തിലെ കേരള സിവിൽ സർവ്വീസ് ചട്ടം 10(3) പ്രകാരമാണ് സസ്പെൻഷൻ. സർക്കാർ ജീവനക്കാരൻ ആയിരിക്കെ ക്രിമിനൽ കേസിൽ പ്രതിയായി കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി റിമാൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സസ്പെൻഷനെന്ന് കെഎസ്ആര്‍ടിസി സിഎംഡിയുടെ ഉത്തരവിൽ പറയുന്നു.