വിതുര:വിതുരയിലെ മലയോര മേഖലയിലെ കാലങ്ങളായുള്ള യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു. വിതുര പാലോട് റോഡിൽ വാമനപുരം നദിക്ക് കുറുകെ പണിയുന്ന പൊന്നാംചുണ്ട് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പബ്ലിക് ഹിയറിംഗ് നടത്തി. സാമൂഹ്യാഘാത പഠനത്തിന്റെ ഭാഗമായാണ് പദ്ധതി പ്രദേശത്തെ ഭൂമി, കെട്ടിടം എന്നിവ നഷ്ടപ്പെടുന്നവരുടെ പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമായി യോഗം വിളിച്ചത്. വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗം ജി.സ്റ്റീഫൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഭൂവുടമകളുടെ ആശങ്കകൾ പരിഹരിച്ച് അവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് എം.എൽ.എ പറഞ്ഞു.
നിലവിലെ പാലത്തിലൂടെ മഴക്കാലത്ത് ഗതാഗതം സാധ്യമാകാതെ വന്നതോടെയാണ് പുതിയ പാലം പണിയാൻ തീരുമാനിച്ചത്. നെടുമങ്ങാട് താലൂക്കിൽ വിതുര, തൊളിക്കോട് വില്ലേജുകളിലായി 5.93 ആർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെൻ്റിൻ്റെ നേതൃത്വത്തിലാണ് സാമൂഹ്യാഘാത പഠനം നടത്തുന്നത്. വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് അധ്യക്ഷനായ യോഗത്തിൽ വിവിധ ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരും പങ്കെടുത്തു..