വെള്ളനാട് :വാക്കുകൾക്ക് സ്ഫുടത കുറവാണ്, നൃത്ത ചുവടുകൾ ഇടയ്ക്ക് താളം തെറ്റി, പക്ഷെ വിജയ കിരീടം ചൂടിയാണ് ഓരോ കുട്ടിയും കലോത്സവ വേദിയുടെ പടിയിറങ്ങിയത്. ശാരീരിക-മാനസിക വെല്ലുവിളികളെ മറികടന്ന് ഗായകരും , നർത്തകരും, ചിത്രകാരന്മാരും, കായികതാരങ്ങളും തിളങ്ങിയ വെള്ളനാട് ബ്ലോക്ക്‌തല ഭിന്നശേഷി കലോത്സവം ‘വർണ്ണച്ചിറകുകൾ’ സമാപിച്ചു. സമാപന സമ്മേളനം ജി. സ്റ്റീഫൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷി കുട്ടികളുടെ നൈസർഗ്ഗിക കഴിവുകൾ പ്രോത്സാഹിപ്പിച്ച് അവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരിക, കുട്ടികളിൽ ശാരീരിക മാനസികോല്ലാസം വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് കലാകായിക മേള സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നിന്നും മുന്നൂറോളം കുട്ടികളാണ് കലോത്സവത്തിൽ പങ്കാളികളായി. കുട്ടികൾക്ക് പിന്തുണയുമായി അധ്യാപകരും രക്ഷകർത്താക്കളും ഒപ്പം ചേർന്നത്തോടെ അതിജീവന മാതൃകയായി വേദി മാറി.
ഓരോ പ്രകടനവും നിറ കയ്യടികളോടെയാണ് കാണികൾ ഏറ്റെടുത്തത്. ലളിതഗാനം, നാടൻ പാട്ട്, സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം, ഒപ്പന, പ്രശ്ചന്നവേഷം, പെൻസിൽ ഡ്രോയിങ്, കളറിംഗ്, പേപ്പർ കട്ടിംഗ്, പാസ്സിംഗ് ദിബോൾ, കസേര ചുറ്റൽ, ലെമൺ സ്പൂൺ തുടങ്ങി വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനവും, മറ്റ് മത്സരാർത്ഥികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും,സർട്ടിഫിക്കറ്റും വിതരണം ചെയ്തു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ പരിപാടിയിൽ അധ്യക്ഷയായി.