തിരുവനന്തപുരം : വിദ്യാർഥിനിയുടെ ചിത്രം എഡിറ്റ് ചെയ്ത് അക്കൗണ്ട് ഉണ്ടാക്കുകയും വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത വിദ്യാർഥിക്കെതിരേ പോലീസ് കേസെടുത്തു.കാട്ടാക്കട സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിക്കെതിരേയാണ് റൂറൽ സൈബർ ക്രൈം സെൽ കേസെടുത്തത്. പെൺകുട്ടിയുടെ മൊഴി വഞ്ചിയൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തി.
പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ വിദ്യാർഥിയായിരുന്നു പ്രതിയായ കുട്ടിയും. രണ്ടുവർഷം മുമ്പ് ഇവിടെനിന്ന് ടി.സി. വാങ്ങിപ്പോയ വിദ്യാർഥി ഇപ്പോൾ നഗരത്തിലെ സ്കൂളിലാണ് പഠിക്കുന്നത്.ഒരുമാസം മുമ്പാണ് പെൺകുട്ടിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങുകയും മറ്റ് വിദ്യാർഥികൾക്ക് വ്യാജ ചിത്രങ്ങൾ അയയ്ക്കുകയും ചെയ്തത്. ഇത് പതിവായതോടെ പെൺകുട്ടിയുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതരോടു പരാതിപ്പെട്ടു.
സ്കൂൾ അധികൃതരും പെൺകുട്ടിയുടെ രക്ഷിതാക്കളും റൂറൽ സൈബർ സെല്ലിൽ പരാതി നൽകി. തുടർന്നും മറ്റു കുട്ടികൾക്ക് ചിത്രങ്ങൾ അയച്ചപ്പോഴാണ് വ്യാജ ഐ.ഡി.ക്ക് പിന്നിൽ പ്ലസ് വൺ വിദ്യാർഥിയാണെന്ന് കണ്ടെത്തിയത്. സ്കൂളിലെ അധ്യാപകരും വിദ്യാർഥികളുമാണ് വ്യാജ അക്കൗണ്ടിനു പിന്നിലെ ആളെ കണ്ടെത്താൻ സഹായിച്ചത്.ഐ.ടി. ആക്ട് പ്രകാരമുള്ള വകുപ്പുകളും ചേർത്താണ് വിദ്യാർഥിക്കെതിരേ കേസെടുത്തത്. ഓൺലൈൻ ക്ലാസിലെ ചിത്രങ്ങളും സ്കൂളിലെ വിവിധ പരിപാടികളിലെ ചിത്രങ്ങളും എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചത്.