തിരുവനന്തപുരം: യുവതിയുടെ മരണം 9 വർഷത്തിനുശേഷം കൊലപാതകമെന്നു തെളിഞ്ഞു. നേമം സ്വദേശി അശ്വതിയുടെ കൊലപാതകത്തിൽ ഭർത്താവ് രതീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് പ്രതിയായ കേസുമായി സാമ്യമുള്ള കേസാണ് അശ്വതി കൊലക്കേസുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയുടെ ശരീരം കത്തിക്കുമ്പോൾ കുറുപ്പിന്റെ ബന്ധുവായ ഭാസ്കരപിള്ളയുടെ കയ്യിലും പൊള്ളലേറ്റിരുന്നു. പൊള്ളലിനെക്കുറിച്ചു ചോദിച്ചപ്പോൾ ഭാസ്കരപിള്ള വ്യത്യസ്ത മറുപടികൾ നൽകിയതാണ് കേസിൽ വഴിത്തിരിവായത്.
അശ്വതിയുടെ ഭർത്താവിന്റെ കയ്യിലുണ്ടായിരുന്ന പൊള്ളലാണു നേമത്തെ കേസിൽ തുമ്പുണ്ടാക്കിയത്. അശ്വതിയുടെയും രതീഷിന്റെയും പ്രണയ വിവാഹമായിരുന്നു. രണ്ടു വയസ്സും മൂന്നുമാസവും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളുണ്ട്. അമ്മ മരിച്ചുപോയ അശ്വതി അമ്മൂമ്മയ്ക്കൊപ്പം ആയിരുന്നു താമസം. രതീഷ് സ്ഥിരം മദ്യപാനി ആയതിനാൽ അമ്മൂമ്മയുടെ പേരിൽ ഉണ്ടായിരുന്ന 3 സെന്റ് സ്ഥലം എഴുതി നൽകിയില്ല.
കുടുംബ കലഹം പതിവായതോടെ അശ്വതിയുടെ അമ്മൂമ്മ ബന്ധുവീട്ടിലേക്കു മാറി. കുട്ടികൾ വീട്ടിലുള്ളപ്പോഴാണു രതീഷ് അടുക്കളയിൽ വച്ച് അശ്വതിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയത്. അശ്വതി സ്വയം തീ കൊളുത്തി എന്നാണു പൊലീസിനോടു രതീഷ് പറഞ്ഞത്. ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ആത്മഹത്യ എന്നായിരുന്നു ലോക്കൽ പൊലീസിന്റെ പ്രാഥമിക നിഗമനം. തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകൾ പുനരന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അശ്വതി കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്