തിരുവനന്തപുരം: ജെൻഡർ വ്യത്യാസങ്ങളില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരെ ‘ടീച്ചർ’ എന്ന് അഭിസംബോധന ചെയ്യണമെന്നു ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. മാഡം, സർ വിളി ഒഴിവാക്കുന്നതാണ് ഉചിതമെന്ന് കമ്മിഷൻ നിരീക്ഷിച്ചു. ലിംഗനീതിക്കും അഭികാമ്യം ടീച്ചർ എന്നു വിളിക്കുന്നതാണ്. ഇക്കാര്യത്തിൽ സ്കൂളുകൾക്കു നിർദേശം നൽകണമെന്നു ഡിപിഐയോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിനും അനുകൂല നിലപാടാണെന്നു കമ്മിഷൻ അറിയിച്ചു.അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യുവാൻ കഴിയുന്ന അനുയോജ്യമായ പദം ടീച്ചറാണ്. ഈ നിർദേശം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് കമ്മിഷൻ നിർദ്ദേശം നൽകി. ചെയർപഴ്‌സൻ കെ.വി. മനോജ്കുമാർ, അംഗം സി.വിജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
