നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ഇരണിയലിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാംഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുരുന്തകോട് സ്വദേശി മേനകയെ (39) കൊലപ്പെടുത്തിയ സംഭവത്തിലാണ് രണ്ടാംഭർത്താവും തിക്കനക്കോട് സ്വദേശിയുമായ ജയപാലിനെ (45) പൊലീസ് അറസ്റ്റ് ചെയ്യ്തത്.
ഇയാൾ കേരളത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ മകൾ സഞ്ജനയ്ക്കും (12) പരിക്കേറ്റു. മേനകയുടെ ആദ്യവിവാഹത്തിലുള്ള കുട്ടിയാണ് സഞ്ജന. അദ്യഭർത്താവ് മരിച്ചതിനെ തുടർന്നാണ് ഏഴുവർഷം മുൻപ് ജയപാലിനെ വിവാഹം ചെയ്തത്.
ഈ ബന്ധത്തിൽ ഹെമിൽടൺ (7) എന്ന മകനുണ്ട്. ജയപാലുമായി വഴക്കിട്ട് മേനക മക്കളോടൊപ്പം കരുന്തകോടിലുള്ള അമ്മയുടെ വീട്ടിലാണ് താമസം. ഇക്കഴിഞ്ഞ 19ന് ഉച്ചയോടെ മദ്യലഹരിയിൽ വീട്ടിലെത്തിയ ജയപാൽ മകനെ തന്നോടൊപ്പം വിട്ടയയ്ക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.
മേനക ഇതിന് തയ്യാറായില്ല. തുടർന്ന് നടന്ന വാക്കേറ്റത്തിനൊടുവിൽ ജയപാൽ ഒളിപ്പിച്ചുവച്ചിരുന്ന അരിവാളെടുത്ത് മേനകയെയും മകളെയും വെട്ടിയശേഷം രക്ഷപ്പെടുകയായിരുന്നു. നിലവിളികേട്ടെത്തിയ നാട്ടുകാർ ഇവരെ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മേനക മരിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.