തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് നഗരസഭയിൽ നിന്ന് 2500 വോളന്റിയർമാരെ നിയോഗിക്കും.1000 നഗരസഭാ ജീവനക്കാർക്ക് പുറമേയാണ് 1500 പേരെ കൂടി പുറത്തുനിന്ന് എടുക്കുന്നത്.
വിവിധ രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ എന്നിവിടങ്ങളിൽ നിന്ന് 200 പേരുണ്ടാകും.ഇവർക്ക് പുറമേ 800 പേരെയാണ് ദിവസ വേതനത്തിന് പുറത്തുനിന്നെടുക്കുന്നത്. 675 രൂപയാണ് തൊഴിലാളികളുടെ വേതനം.
ശുചീകരണത്തിന് നഗരസഭയിലെ വാഹനങ്ങൾക്ക് പുറമേ 30 ടിപ്പർ ,2 ജെ.സി.ബി എന്നിവയും വാടകയ്ക്ക് എടുക്കും. പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യം ഈഞ്ചയ്ക്കലിലെ കൃഷി വകുപ്പിന്റെ സ്ഥലത്ത് നിക്ഷേപിക്കും. സ്ഥലം തികയാത്തപക്ഷം സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് തത്കാലം മാലിന്യ നിർമ്മാർജനം ചെയ്യാനും തീരുമാനിച്ചു. പൊങ്കാലയ്ക്ക് ആവശ്യമായ 50 മൊബൈൽ ടോയ്‌ലെറ്റുകൾ നഗരസഭ സ്ഥാപിക്കും.
പൊതുടോയ്‌ലെറ്റുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ കൂടുതലായി ഇവ സ്ഥാപിക്കും. ആറ്റുകാൽ പൊങ്കാലയ്ക്ക് ആവശ്യമായി 5.2 കോടി നഗരസഭ അനുവദിച്ചിരുന്നു. പൊങ്കാല പ്രദേശങ്ങളിലെ റോഡ് ടാറിംഗ്, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ, മൊബൈൽ ടോയ്‌ലെറ്റ് സ്ഥാപിക്കൽ, ശുചീകരണ സാമഗ്രികൾ വാങ്ങൽ, തൊഴിലാളികളുടെ വേതനം തുടങ്ങിയവയ്ക്കാണ് തുക അനുവദിച്ചത്.