തിരുവനന്തപുരം: മുന്നൊരുക്കങ്ങളൊന്നുമില്ലാതെ സെക്രട്ടേറിയറ്റിന് സമീപത്തെ റോഡിൽ പാർക്കിംങിന് നിരോധനം ഏർപ്പെടുത്തിയ പോലീസിന്റെ നടപടിയിൽ ജീവനക്കാരും ഉപഭോക്താക്കളും വലഞ്ഞിരിക്കുകയാണ്. സെക്രട്ടേറിയറ്റിലെ പരിമിതമായ പാർക്കിംഗ് സ്ഥലത്ത് ഇടം കിട്ടാത്തവർ ഈ റോഡിന് ഇരുവശത്തുമാണ് പാർക്ക് ചെയ്തിരുന്നത്. എന്നാൽ, പൊലീസ് അത് വിലക്കിയതോടെ ജീവനക്കാർ പാർക്കിംഗിനായി ഇടംതേടി വാഹനങ്ങളുമായി നെട്ടോട്ടം ഓടുകയാണ്. മറ്റെവിടെയെങ്കിലും പാർക്ക് ചെയ്യാമെന്നുവച്ചാൽ അവിടെ നിന്ന് ഓട്ടോ പിടിച്ച് സെക്രട്ടേറിയറ്റിൽ ജോലിക്കെത്തേണ്ട അവസ്ഥയാണ്.
ഏപ്രിൽ അവസാനം മുതലാണ് സെക്രട്ടേറിയറ്റിനു സമീപത്തെ റോഡിൽ വാഹന പാർക്കിംഗിന് നിരോധനം ഏർപ്പെടുത്തിയത്. പകരം സംവിധാനം ഒരുക്കാതെ പെട്ടെന്നുള്ള പാർക്കിംഗ് നിരോധനത്തിൽ വലഞ്ഞിരിക്കുകയാണ് ജീവനക്കാർ. പരാതി പറയാൻ ട്രാഫിക് പൊലീസിനെ ബന്ധപ്പെട്ടവർക്ക് റോഡിൽ പാർക്കിംഗിന് അനുമതിയില്ല, അനുവദിച്ച സ്ഥലത്ത് പാർക്ക് ചെയ്യണമെന്നായിരുന്നു മറുപടി. അനുവദിച്ച സ്ഥലം കാട്ടിത്തരാൻ പറഞ്ഞപ്പോൾ പൊലീസുകാർ കൈമലർത്തി.