തിരുവനന്തപുരം: ഭാര്യയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പറഞ്ഞു വിലക്കിയ വിരോധത്തിൽ ഭാര്യയുടെ മാതൃ സഹോദനെ കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം കരുംകുളം കൊച്ചുപള്ളി പറമ്പ് പുരയിടത്തിൽ ബർക്ക്മൻസിനെ (57) കൊലപ്പെടുത്തിയ പ്രതി വലിയതുറ സ്വദേശി രഞ്ജിത്തിനെയാണ് (34) കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 21 നായിരുന്നു സംഭവം. ഭാര്യയുമായി രഞ്ജിത്ത് വഴക്കുണ്ടാക്കിയത് ബർക്കുമൻസ് ചോദ്യം ചെയ്യുകയും പറഞ്ഞു വിലക്കുകയും ചെയ്തിരുന്നു.
അതിൽ ബർക്കുമാൻസിനോട് വിരോധം തോന്നിയ പ്രതി മത്സ്യബന്ധനം കഴിഞ്ഞ് എത്തി വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബർക്കുമാൻസിന്റെ മുഖത്തും തലയിലും ഇടിച്ചും ചവിട്ടിയും കല്ല് കൊണ്ട് തലയ്ക്കടിച്ചും ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
പരിക്കേറ്റ്മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ ബർക്കുമൻസ് ഈ മാസം 23ന് മരണപ്പെട്ടു. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന രഞ്ജിത്തിനെ കാഞ്ഞിരംകുളം പോലീസ് ഇൻസ്‌പെക്ടർ അജിചന്ദ്രന്റെ നേതൃത്വത്തിൽ എ.എസ്.ഐ റോയി, എസ്.സി.പി. ഒ.വിമൽ കുമാർ, വിമൽ രാജ്, ദിൻഷാ എന്നിവരടങ്ങുന്ന സംഘം വലിയ തുറയിൽ നിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.