തിരുവനന്തപുരം: പാറശാല പഞ്ചായത്തിലെ കൊടവിളാകം ഗവ.എൽ .പി സ്കൂളിലെ കിണറ്റിൽ നിന്നു 2 ചേരയെയും ഒരു പാമ്പിനെയും പിടികൂടി.
ക്രിസ്മസ് അവധി കഴിഞ്ഞ് ഇന്നലെ വിദ്യാർത്ഥികൾ എത്തിയതിനെ തുടർന്ന് പത്ത് മണിയോടെ തന്നെ ക്ലാസുകൾ തുടങ്ങിയെങ്കിലും സ്‌കൂളിലെ കിണറ്റിനുള്ളിൽ പാമ്പ് കിടക്കുന്നതായ വാർത്ത പരന്നതോടെ രക്ഷിതാക്കൾ എത്തി തങ്ങളുടെ മക്കളെ വീടുകളിലേക്ക് തിരികെ വിളിച്ചുകൊണ്ട് പോയി.
ഇതിനിടെ നാട്ടുകാരുടെ ഇടയിൽ വിഷയം ചർച്ചയായതോടെ പാറശാല പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. ഉടൻതന്നെ അറിയിച്ചതിനെ തുടർന്ന് പാറശാല പൊലീസും,ഫയർഫോഴ്‌സും സ്ഥലത്തെത്തി സ്ഥിഗതികൾ വിലയിരുത്തി.
ഉടനെ തന്നെ വനംവകുപ്പിന് വേണ്ടി പാമ്പ് പിടിക്കുന്ന വെള്ളറട സ്വദേശിയായ രോഹിതിനെ വിളിച്ച് വരുത്തുകയായിരുന്നു. പാമ്പിനെ പിടികൂടാനായി കിണറ്റിനുള്ളിലേക്ക് ഇറങ്ങിയ രോഹിത് രണ്ട് മണിക്കൂറിലേറെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.കിണറ്റിനുള്ളിൽ വെള്ളം നിറച്ചാൽ മാത്രമേ പൊത്തിനുള്ളിലായി ഇരിക്കുന്ന പാമ്പിനെ പുറത്തു എത്തിക്കാൻ സാധിക്കുകയുള്ളു എന്ന് പാമ്പ് പിടിത്തക്കാരൻ അറിയിച്ചതോടെ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ചതോടെയാണ് കിണറ്റിനുള്ളിൽ സ്ഥാപിച്ചിരുന്ന ഉറകളുടെ ഇടയിലായുള്ള പൊത്തിൽ ഒളിച്ചിരുന്ന ചേരകൾ രണ്ടും വെള്ളത്തിലേക്ക് ചാടി.
തുടർന്ന് പാമ്പുപിടുത്തക്കാരൻ വീണ്ടും കിണറ്റിലിറങ്ങി ചേരകളെ പിടികൂടി കരയിൽ കയറിയ ശേഷമാണ് പാമ്പിനെ കിണറ്റിനുള്ളിൽ കണ്ടത്.വീണ്ടും കിണറ്റിനുള്ളിലേക്ക് ഇറങ്ങിയ രോഹിത് പാമ്പിനെയും പിടികൂടി പുറത്തെത്തിച്ചു.