തിരുവനന്തപുരം: പണിതീരാത്ത നഗരത്തിലെ സ്മാർട്ട് റോഡുകൾക്ക് മേൽ വേനൽമഴ കൂടി എത്തിയതോടെ ദുരിതം കൂടി. പദ്ധതി നീളാൻ കാരണം കൊവിഡാണെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണമെങ്കിലും യഥാർത്ഥ വസ്തുത പദ്ധതി നടത്തിപ്പിലെ അശാസ്ത്രീയതയാണ്. സ്മാർട്ട് റോഡ് നിർമ്മാണത്തിന്റെ പദ്ധതിരേഖ പലപ്പോഴായി മാറ്റിയതുവഴി കോടികളുടെ നഷ്ടമാണുണ്ടായത്. മൂടിയ കുഴികൾ വീണ്ടും കുഴിച്ച് മലിനജലം പോകുന്ന പൈപ്പ് സ്ഥാപിച്ചതടക്കം വൻ ബാദ്ധ്യതയുമുണ്ടായി. മലിനജലം പോകുന്ന പൈപ്പ് സ്ഥാപിക്കാൻ 5 കോടി രൂപയാണ് അധികം ചെലവിട്ടത്. മഴക്കാലമെത്തിയാൽ നിർമ്മാണം ഇനിയും ഇഴയുമെന്നാണ് നഗരസഭാ വൃത്തങ്ങൾ പറയുന്നത്.

