നെടുമങ്ങാട് : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റോഡുകൾ ബിഎം ബിസി നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയത് നെടുമങ്ങാട് നിയോജക മണ്ഡലത്തിലാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ നവീകരിച്ച വേറ്റിനാട് – മത്തനാട് റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ അഞ്ചുവർഷം കൊണ്ട് പൊതുമരാമത്ത് വകുപ്പിന് കീഴിലെ 50 ശതമാനം റോഡുകൾ ബി.എം ബി.സി നിലവാരത്തിൽ എത്തിക്കണം എന്നാണ് തീരുമാനിച്ചത്.
എന്നാൽ നാലു വർഷം കൊണ്ടുതന്നെ 50 ശതമാനം റോഡുകളും ബിഎം ബിസി നിലവാരത്തിൽ നവീകരിച്ചെന്നും ഇപ്പോൾ 60 ശതമാനം റോഡുകളും ബിഎം ബിസി നിലവാരത്തിൽ ഉയർത്താനായത്. നെടുമങ്ങാട് 41 റോഡുകളാണ് ഗുണമേന്മയുള്ള ബിഎം ബിസി നിലവാരത്തിൽ നവീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വേറ്റിനാട് – മത്തനാട് റോഡിൻ്റെ നവീകരണത്തിന് 7.33 കോടി രൂപ രണ്ടുഘട്ടമായാണ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനപ്പെട്ട എല്ലാ ഗ്രാമീണ റോഡുകളും മണ്ഡലത്തിൽ നവീകരിക്കാനായെന്നും 100 കോടിയോളം രൂപ ഈ സർക്കാരിൻ്റെ കാലത്ത് വെമ്പായം പഞ്ചായത്തിലെ റോഡുകളുടെയും കെട്ടിടങ്ങളുടെയും നവീകരണത്തിനായി ചെലവാക്കിയെന്നും യോഗത്തിന് അധ്യക്ഷത വഹിച്ച ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ പറഞ്ഞു.
ഈ സർക്കാർ അധികാരത്തിൽ എത്തുമ്പോൾ ഒരിക്കലും നടക്കില്ല എന്നു പറഞ്ഞ പല വികസനങ്ങളും നാലര വർഷംകൊണ്ട് പൂർത്തിയാക്കുവാൻ കഴിഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും വികസനത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാരില്ലെന്നും അദ്ദേഹം പറഞ്ഞു.
2023-24 ശബരിമല പദ്ധതിയിൽ ഉൾപെടുത്തി 7.33 കോടി രൂപ ചെലവഴിച്ചാണ് റോഡിൻ്റെ നവീകരണം പൂർത്തിയാക്കിയത്. കോട്ടയം എംസി റോഡിനെയും തിരുവനന്തപുരം വെഞ്ഞാറമൂട് കെ.എസ്.ടി.പി റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് വേറ്റിനാട് – മത്തനാട് റോഡ്.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി. അമ്പിളി, വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബീനാ ജയൻ, വെമ്പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു ബാബുരാജ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.