തിരുവനന്തപുരം: ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ അപകടമുണ്ടായ സംഭവത്തിൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാൻ തദ്ദേശഭരണ സ്ഥാപനത്തിന് നിർദ്ദേശം നൽകിയതായി മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും ഇവിടെ ഉണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചിരുന്നുവെന്ന് വിഷ്ണുനാഥ് ഓർമ്മിപ്പിച്ചു. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നാണ് മനസ്സിലാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുമായി സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മറ്റ് അമ്യൂസ്മെന്റ് പാർക്കുകളിലും വ്യാപക പരിശോധന നടത്തുമെന്നും പി.സി. വിഷ്ണുനാഥ് അറിയിച്ചു.
വെമ്പായത്തുള്ള ഹാപ്പിലാൻഡ് അമ്യൂസ്മെൻറ് പാർക്കിൽ ഇന്നലെ ഉച്ചയ്ക്ക് 12:15യ്ക്ക് റൈഡ് പൊട്ടിവീണ് കുട്ടികൾ അടക്കം 5 പേർക്ക് പരുക്കേറ്റിരുന്നു. നാഗർകോവിൽ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയൽ (14), റോസ് (16) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

