പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ ‘നിറവ് 2026’ കാർഷിക മേളയ്ക്ക് തുടക്കമായി

IMG_20260910_223838_(1200_x_628_pixel)

തിരുവനന്തപുരം:കേരളത്തിലെ കാർഷിക ഫാമുകളെ ഫാം -അഗ്രി ടൂറിസം മാതൃകയിൽ ബന്ധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കാർഷികവികസന കർഷക ക്ഷേമവകുപ്പ് മന്ത്രി ടി. സിദ്ദിഖ്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും കൃഷി വികസന കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ സംഘടിപ്പിച്ച ജില്ലാ കാർഷിക മേള ‘ഫാം ഫെസ്റ്റ് നിറവ് 2026’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കർഷകരുടെ സംരക്ഷണം ഉറപ്പാക്കുന്ന വിവിധ പദ്ധതികളാണ് സർക്കാരും കൃഷിവകുപ്പും ആവിഷ്കരിച്ചിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം അധിഷ്ഠിതമായിട്ടുള്ള കാർഷിക മേഖല വാർത്തെടുക്കുവാനുള്ള പ്രതിജ്ഞാബദ്ധത കാർഷികവകുപ്പിനും പൊതുസമൂഹത്തിനും സർക്കാരിനും ഉണ്ട്. കർഷകരെയും അവരുടെ വിളകളെയും സംരക്ഷിക്കാനും കരുതാനുമുള്ള പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മേളയുടെ ഭാഗമായുള്ള പ്രദർശന വിപണന സ്റ്റാളുടെ ഉദ്‌ഘാടനവും മന്ത്രി അഡ്വ. ടി. സിദ്ധിഖ് നിർവഹിച്ചു. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെയും കർഷക ഗ്രൂപ്പുകളുടേയുമായി 22 പ്രദർശന വിപണന സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.

ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പ്രിയദർശിനി വി.അധ്യക്ഷത വഹിച്ചു.

സുധീർഷ പാലോട് എം.എൽ.എ. മുഖ്യാതിഥി ആയിരുന്നു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷീന എസ്. എൽ പദ്ധതി വിശദീകരിച്ചു.

സെപ്റ്റംബർ 15 വരെ നടക്കുന്ന കാർഷികോത്സവത്തിൽ

കാർഷിക സെമിനാറുകൾ, കാർഷികോത്പന്ന വിപണന മേള, പ്രദർശന സ്റ്റാളുകൾ, നാടൻ ഭക്ഷ്യമേള, കലാപരിപാടികൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

കൃഷി അധിഷ്ഠിത വിജ്ഞാന-വിനോദ മത്സരങ്ങളും മേളയിൽ സംഘടിപ്പിച്ചിട്ടുണ്ട്.

 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി. പി. മുരളി, ജില്ലാപഞ്ചായത്ത് സ്‌റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ശോഭന.ബി,

ഡോ. കെ. ആർ. ഷൈജു, ആർ.പ്രീത,

എൽ. പി. മായദേവി, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

രഘുനാഥൻ നായർ. ഡി , പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. എൻ. അരുൺകുമാർ, തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീപ. വി, ആത്മ പ്രോജക്ട് ഡയറക്ടർ ഷക്കീല. പി, ത്രിതല പഞ്ചായത്തംഗങ്ങൾ, ഫാം സൂപ്രണ്ട്

അഞ്ചു ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

 

*സൂര്യകാന്തിപാടവും നെൽപ്പാടവും : മോടിയായി നിറവ് ഫാം ഫെസ്‌റ്റ്*

 

കണ്ണഞ്ചിപ്പിക്കുന്ന സൂര്യകാന്തി പാടവും നെൽകൃഷിയും ഏറുമാടവും കാവൽമാടവുമെല്ലാം ചേർന്ന ഗ്രാമീണ മോടിയിൽ നിറവ് 2026 കാർഷികോത്സവത്തിന് തുടക്കമായി. ഇനിയുള്ള 5 നാൾ പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ കാഴ്ചയുടെ ദൃശ്യവിരുന്നാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. കൃഷിത്തോട്ടത്തിലെ ഏഴാം ബ്ലോക്കിൽ 2 ഏക്കർ സ്ഥലം നിറയെ സൂര്യകാന്തിപൂക്കൾ വിരിഞ്ഞു നിൽക്കുന്നു. അതിനു നടുവിൽ ഏറുമാടവും വശങ്ങളിൽ നെൽപ്പാടവും ജമന്തി ഒരുക്കിയിരിക്കുന്നു. പരമ്പരാഗത കൃഷിരീതിയെ അനുസ്‌മരിപ്പിച്ച് കാവൽമാടവും നാടൻ ചായപീടികയും കാളവണ്ടി മാതൃകയും ഗ്രാമീണ തനിമ സമ്മാനിക്കുന്നുണ്ട്. മേളയിലെത്തുന്നവരെ ആദ്യം സ്വീകരിക്കുന്നത് വിരിഞ്ഞമല ബനാന നഴ്സറി ഒരുക്കിയിരിക്കുന്ന വിവിധയിനം വാഴക്കുലകളാണ്. ടെൻഫ്ലവർ വാഴയിനം, കൂപ്പുകൈ വാക എന്നറിയപ്പെടുന്ന പ്രെയിങ്ങ് ഹാൻഡ്‌സ് ബനാന, വിദേശ ഇനമായ ഹവായിൽ നിന്ന് എത്തിച്ച ഒപ്പേലും തുടങ്ങി വിവിധയിനം വാഴകളാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. നഴ്സറികളിൽ നിന്നും പച്ചക്കറി, പൂച്ചെടി തൈകളും തേൻ, ഹരിത കഷായം, വെർമി കമ്പോസ്റ്റ് എന്നിവയ്ക്ക് പുറമെ കുടംപുളി, ഉണങ്ങിയ പാവയ്ക്ക, പച്ചക്കറികൾ തുടങ്ങിയ ഫാം ഉൽപ്പന്നങ്ങളും സ്റ്റാളുകളിൽ മിതമായ നിരക്കിൽ ലഭ്യമാണ്. 20 രൂപയും കുട്ടികൾക്ക് പത്തു രൂപയുമാണ് മേളയിലെ സന്ദർശക ഫീസ്. സ്കൂൾ കുട്ടികളെ ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിറവ് മേള സന്ദർശിക്കാനെത്തുന്നവർക്ക് സൂര്യകാന്തിപ്പാടത്തേക്ക് കുറഞ്ഞ നിരക്കിൽ വാഹന സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

ഇന്ന് (സെപ്തംബർ 11 ) രാവിലെ 10 ന് സംയോജിത കീടരോഗ നിയന്ത്രണം പച്ചക്കറി വിളകളിൽ എന്ന വിഷയത്തിലും 14 ന് രാവിലെ 10 ന് കിഴങ്ങു വർഗ്ഗ വിളകളിലെ ഉൽപ്പാദന സാങ്കേതിക വിദ്യകൾ എന്ന വിഷയത്തിലും കാർഷിക സെമിനാർ നടക്കും. 14 ന് ഉച്ചകഴിഞ്ഞ് 2.30 ന് സ്കൂൾ കുട്ടികൾക്കുള്ള കാർഷിക ക്വിസ് മത്സരം ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകുന്നേരം കലാ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് മേളയിൽ സന്ദർശനം അനുവദിച്ചുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!