തിരുവനന്തപുരം: പ്രമുഖ ആർക്കിടെക്ടും സംസ്ഥാനത്തെ പ്രധാന മുസ്ലിംപള്ളികളുടെ ശില്പിയുമായ തിരുവനന്തപുരം പാളയം ടി.സി 14/1131 ആലുംകണ്ടത്ത് ഹൗസിൽ ജി. ഗോപാലകൃഷ്ണൻ (90) അന്തരിച്ചു.
നിരവധി മസ്ജിദുകളുടെ ശില്പി എന്ന നിലയിൽ ‘മോസ്‌ക്‌മാൻ’ എന്നാണ് അറിയപ്പെട്ടിരുന്നത്. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്കായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് തൈക്കാട് ശാന്തികവാടത്തിൽ.
ബിൽഡിംഗ് കോൺട്രാക്ടറായിരുന്ന പിതാവ് ഗോവിന്ദനൊപ്പം 1961ൽ ഓടുമേഞ്ഞ പാളയം പള്ളി പുതുക്കിപ്പണിയുന്നതിൽ ഗോപാലകൃഷ്ണനും പങ്കാളിയായിരുന്നു.
ബീമാപള്ളി, കടുവാപള്ളി, ആലംകോട് പള്ളി, താജ്മഹൽ മാതൃകയിൽ നിർമ്മിച്ച കരുനാഗപ്പള്ളിയിലെ മസ്ജിദ്, ശബരിമലയിലെ എരുമേലി ജുമാമസ്ജിദ് എന്നിവ ഗോപാലകൃഷ്‌ണന്റെ നിർമ്മാണമികവ് തെളിയിക്കപ്പെട്ടവയാണ്.

