തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജ് വിദ്യാർത്ഥി ശ്യാമള്‍ മണ്ഡലിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ. രണ്ടാം പ്രതി മുഹമ്മദ് അലിക്കാണ് ജീവപര്യന്തം തടവും 10,10,000 രൂപ പിഴയും തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിച്ചത്. ശ്യാമള്‍ മണ്ഡലിനെ കൊലപ്പെടുത്തി 17 വർഷത്തിന് ശേഷമാണ് വിധി പ്രഖ്യാപിച്ചത്.പണത്തിന് വേണ്ടിയാണ് കുടുംബ സുഹൃത്തായ മുഹമ്മദ് അലി തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജ് വിദ്യാർത്ഥി ശ്യാമള്‍ മണ്ഡലതിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്. ആൻഡമാൻ സ്വദേശിയാണ് മുഹമ്മദ് അലി. മുഹമ്മദ് അലിയും നേപ്പാള്‍ സ്വദേശിയായ ദുർഗ ബഹദൂറും ചേർന്നാണ് ശ്യാമളിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്. ദുർഗ ബഹദൂറിനെ പിടികൂടാൻ ആദ്യം കേസന്വേഷിച്ച പൊലീസിനോ, തുടരന്വേഷണം നടത്തിയ സിബിഐക്കോ കഴിഞ്ഞിട്ടില്ല. കൊലപാതകത്തിന് വേണ്ടിയുള്ള ഗൂഡാലോചന, തട്ടികൊണ്ടുപോകൽ എന്നിവയ്ക്കാണ് മുഹമ്മലിക്ക് ഇരട്ട ജീവപര്യന്തം. മോഷത്തിന് കഠിന തടവും പ്രതി അനുഭവിക്കണം. പ്രതി 10 ലക്ഷത്തി 10,000 രൂപ പിഴയും അടയ്ക്കണം. ഇതിൽ നിന്നും നാല് ലക്ഷം രൂപ ശ്യമളിന്‍റെ അച്ഛൻ ബസുദേവ് മണ്ഡലിന് നൽകാനും കോടതി ഉത്തരവിൽ പറയുന്നു.


