തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഭരണസമിതിയുടെ തീരുമാനത്തിനു വിരുദ്ധമായി താത്കാലിക ജീവനക്കാരനെ അകാരണമായി മാറ്റി നിർത്തിയെന്നാരോപിച്ച് ശ്രീപദ്മനാഭസ്വാമിക്ഷേത്ര ജീവനക്കാർ എക്സിക്യുട്ടീവ് ഓഫീസറെ ഘെരാവോ ചെയ്തു. ജീവനക്കാരനെ തിരിച്ചെടുത്തതിനുശേഷമാണ് ഘെരാവോ അവസാനിച്ചത്.സമരം ഉച്ചയ്ക്ക് രണ്ടരയ്ക്ക് അവസാനിച്ചു. യാതൊരു കാരണവുമില്ലാതെയാണ് ഒരു ജീവനക്കാരനെ മാറ്റി നിർത്തിയതെന്ന് ശ്രീപദ്മനാഭസ്വാമി ടെംപിൾ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) ആരോപിച്ചു.
ഭരണസമിതി അറിയാതെ ചില ഉത്തരവുകൾ എക്സിക്യുട്ടീവ് ഓഫീസർ ഇറക്കിയിരുന്നു. ഈ ഉത്തരവുകൾ അനധികൃതമായതിനാൽ ഭരണ സമിതിക്ക് ഇതിൽ ഉത്തരവാദിത്തമില്ലെന്നു കാണിച്ച് ക്ഷേത്ര ഭരണസമിതി ചെയർമാൻ ഉത്തരവിറക്കി. ഇതിനുശേഷവും ഉത്തരവിറക്കിയ ഉദ്യോഗസ്ഥന്റെ നടപടിയെ യൂണിയൻ എതിർത്തിരുന്നു.


