തിരുവനന്തപുരം: നവരാത്രി വിഗ്രഹങ്ങൾ തിരുവനന്തപുരത്തെത്തി. വെള്ളിയാഴ്ച പദ്മനാഭപുരത്തു നിന്ന് ആരംഭിച്ച ഘോഷയാത്രയെ ഞായറാഴ്ച സന്ധ്യയ്ക്ക് ഭക്ത്യാദരപൂർവം വരവേറ്റു. കരമനയിൽനിന്നു ഭക്തിതരംഗിതമായ ആവേശത്തിരയിലേറിയാണ് ഘോഷയാത്ര കിഴക്കേക്കോട്ടയിലെത്തിയത്.ആനപ്പുറത്ത് സരസ്വതി ദേവിയും വേലുത്തമ്പി ദളവ നടയ്ക്കുവച്ച വെള്ളിക്കുതിരപ്പുറത്ത് കുമാരസ്വാമിയും പല്ലക്കിൽ ശുചീന്ദ്രം മുന്നൂറ്റിനങ്കയെയുമാണ് പൂജയ്ക്കിരുത്താൻ എഴുന്നള്ളിച്ചത്. കിഴക്കേക്കോട്ടയിലെത്തിയ ഘോഷയാത്രയെ കവടിയാർ രാജകുടുംബാംഗങ്ങൾ ആചാരപരമായി വരവേറ്റു.
നെയ്യാറ്റിൻകരയിൽനിന്ന് ഞായറാഴ്ച രാവിലെ ആരംഭിച്ച എഴുന്നള്ളത്തിനു നഗരാതിർത്തിയായ നേമത്ത് റവന്യൂവകുപ്പിന്റെ സ്വീകരണം ഉണ്ടായിരുന്നു. തുടർന്ന് കരമന ആവടിയമ്മൻ കോവിലിലെത്തിച്ച വിഗ്രഹങ്ങൾക്ക് ഇറക്കിപൂജയും സരസ്വതിദേവിക്ക് ആറാട്ടും നടത്തി. ഇവിടെനിന്ന് കുമാരസ്വാമിയെ അലങ്കരിച്ച വെള്ളിക്കുതിരപ്പുറത്ത് എഴുന്നള്ളിച്ചു. വൈകുന്നേരം കിള്ളിപ്പാലത്തെത്തിയ ഘോഷയാത്രയ്ക്ക് ഭക്തർ കമനീയമായ വരവേൽപ്പാണ് നൽകിയത്. ചാലക്കമ്പോളത്തിൽ പുഷ്പവൃഷ്ടിയും ഭക്തജനത്തിരക്കും മൂലം ഘോഷയാത്ര പതുക്കെയാണ് നീങ്ങിയത്. വിവിധ നവരാത്രി സംഘടനകളുടെ പ്രതിനിധികൾ, ദേവസ്വം ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്വീകരിക്കാനെത്തിയിരുന്നു.