വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ആംബുലൻസ് ബൈക്കിൽ ഇടിച്ച് കയറി യുവാവ് മരിച്ച സംഭവത്തില്‍ ആംബുലൻസ് ഡ്രൈവറുടെയും വാഹനം ഓടിച്ച മെയിൽ നഴ്സിന്റെയും ലൈസൻസ് സസ്പെൻഡ് ചെയ്യും. അഡി. ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കറും സംഘവും അപകട സ്ഥലം സന്ദർശിച്ചു. ഡ്രൈവർക്ക് പകരം മെയിൽ നഴ്സാണ് ആംബുലൻസ് ഓടിച്ചിരുന്നത്. രാവിലെ നടന്ന അപകടത്തിൽ ഒരാൾ മരണപ്പെടുകയും മൂന്നര വയസുള്ള കുട്ടിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.ഇന്ന് രാവിലെ ആറരയോടെ വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. പിരപ്പൻകോട് ഷിബുവും മകൾ അലംകൃതയുമാണ് അപകടത്തിൽപ്പെട്ടത്. രോഗി ഇടുക്കിയിൽ ഇറക്കി മടങ്ങിവരുകയായിരുന്ന ആംബുലൻസാണ് അമിതവേഗത്തിൽ പാഞ്ഞെത്തി അപകമുണ്ടാക്കിയത്. ഡ്രൈവറിന് പകരം മെയ്ൽ നഴ്സ് ഓടിക്കവേയാണ് ആംബുലൻസ് ബൈക്കിലേക്ക് ഇടിച്ചുകയറിയത്. സമീപത്തെ ലാബിലേക്ക് കയറാനായി റോഡരികരിൽ ബൈക്ക് നിർത്തിയതിനിടെയാണ് ഷിബുവും മകൾ അലംകൃതയും അപകടത്തിൽപ്പെട്ടത്. ഇരുവരെയും ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ രക്ഷിക്കാനായില്ല. അലംകൃതയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.