വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ബൈക്കിൽ ഇടിച്ച് കയറിയ സംഭവത്തില്‍ മരണം രണ്ടായി. നാലു വയസ്സുകാരിയും മരണപ്പെട്ടു. പിരപ്പൻകോട് ഷിബുവിന്റെ മകൾ അലംകൃതയാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ അലംകൃത ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. ഇതോടെ മരണം രണ്ടായി. അപകട സമയം തന്നെ ഷിബു മരണപ്പെട്ടിരുന്നു.
ശനിയാഴ്ച രാവിലെ 6:20ന് വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപമാണ് സംഭവം. രോഗിയെ ഇടുക്കിയിൽ ഇറക്കി മടങ്ങിവരുകയായിരുന്ന ആംബുലൻസാണ് അമിതവേഗത്തിൽ പാഞ്ഞെത്തി അപകമുണ്ടാക്കിയത്. ഡ്രൈവറിന് പകരം മെയ്ൽ നഴ്സ് ഓടിക്കവേയാണ് ആംബുലൻസ് ബൈക്കിലേക്ക് ഇടിച്ചുകയറിയത്. സമീപത്തെ ലാബിലേക്ക് കയറാനായി റോഡരികരിൽ ബൈക്ക് നിർത്തിയതിനിടെയാണ് ഷിബുവും മകൾ അലംകൃതയും അപകടത്തിൽപ്പെട്ടത്.
അതെ സമയം, ആംബുലൻസ് ഡ്രൈവറുടെയും വാഹനം ഓടിച്ച മെയിൽ നഴ്സിന്റെയും ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് അഡി. ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കറും സംഘവും അപകട സ്ഥലം സന്ദർശിച്ച ശേഷം പറഞ്ഞു. ഡ്രൈവർക്ക് പകരം മെയിൽ നഴ്സാണ് ആംബുലൻസ് ഓടിച്ചിരുന്നത്.