നെയ്യാറ്റിൻകര: ലഹരിവസ്തുക്കളുടെ ഉപഭോഗവും കൈമാറ്റവും തടയാൻ സമൂഹത്തിലെ എല്ലാ തലങ്ങളിലും കൃത്യമായ ബോധവൽക്കരണം അനിവാര്യമാണെന്ന് മുൻ ഡി.ജി.പി. ഋഷിരാജ് സിംഗ് ഐ.പി.എസ്. അഭിപ്രായപ്പെട്ടു. കെ.എസ്.ആർ.ടി.സി.യുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നെയ്യാറ്റിൻകര ബസ്റ്റാന്റിൽ സംഘടിപ്പിച്ച വിമുക്തി ജനജാഗ്രതാ സദസിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ്വീസ് കാലഘട്ടത്തിൽ താൻ നേരിട്ട് മനസിലാക്കിയ അനുഭവങ്ങൾ അദ്ദേഹം സദസ്യരുമായി പങ്കു വച്ചു. സ്കൂൾ വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെ ലഹരിമാഫിയയുടെ ഇട നിലക്കാർ ആയി പ്രവർത്തിക്കാറുണ്ട്. ചോക്കളേറ്റ് മുതൽ ഗുളികകൾ വരെ വിഭിന്നരൂപങ്ങളിൽ അന്താരാഷ്ട്ര മയക്കുമരുന്ന് ലോബികളുടെ ഉൽപന്നങ്ങൾ കേരളത്തിലെ ചെറു ഗ്രാമങ്ങളിൽ വരെ എത്തുന്നു. കലാലയങ്ങൾ ലഹരി വിമുക്തമാവാൻ രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും നിയമപാലകരുടെയും നിതാന്ത ജാഗ്രത ആവശ്യമാണ്. സമൂഹത്തിന് ഭീഷണിയായ ലഹരിക്കെതിരായ പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി അണിചേരണമെന്നും ഈ മാരക വിപത്തിനെ തൂത്തെറിയണമെന്നും ഋഷിരാജ് സിംഗ് അഭ്യർത്ഥിച്ചു. കെ.എസ്.ആർ.ടി.സി. ക്ലസ്റ്റർ ഓഫീസർ എസ്. മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന ജാഗ്രതാ സദസിൽ നിംസ് മെഡിസിറ്റി ചീഫ് പി.ആർ. ഒ. അനൂപ് , എ.ടി.ഒ. സജിത്, ബജറ്റ് ടൂറിസം സെൽ കോ – ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത്, ജനറൽ സി.ഐ. സതീഷ് കുമാർ , ശശിഭൂഷൺ, സോണിയ ,സുരേഷ്, രാജേഷ്, എം.ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. നിംസ് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.