തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തിൽ നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. സി.പി.എം-ബി.ജെ.പി. കൗൺസിലർമാർ തമ്മിലാണ് നഗരസഭ കാര്യാലയത്തിൽ കയ്യാങ്കളിയുണ്ടായത്. വനിതാ കൗൺസിലർമാർ അടക്കമുള്ളവർ തമ്മിൽ വാക്കേറ്റമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടാണ് ബി.ജെ.പി. കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ ഇവർ മേയറുടെ ചേംബറിനകത്തേക്ക് കടക്കാതിരിക്കാൻ പോലീസ് ഗ്രിൽസ് പൂട്ടിയിട്ടു. ഇതോടെ ബി.ജെ.പി. കൗൺസിലർമാർ സി.പി.എം. കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സലീമിനെ അദ്ദേഹത്തിന്റെ ഓഫീസിലും പൂട്ടിയിട്ടു. തുടർന്നാണ് ഇരുവിഭാഗം കൗൺസിലർമാർ തമ്മിൽ കയ്യാങ്കളിയുണ്ടായത്. വനിതാ കൗൺസിലർമാർ അടക്കം പോർവിളികളുമായി എത്തിയതോടെ രംഗം വഷളാവുകയായിരുന്നു. ഇതിനിടെ പോലീസിന്റെ പൂട്ട് തകർക്കാനും ശ്രമമുണ്ടായി.