നാഗർകോവിൽ: യുവതിയെയും മൂന്നു വയസ്സുള്ള മകനെയും കടലിൽ മരിച്ചനിലയിൽ കണ്ടെത്തി. മാർത്താണ്ഡത്തിനു സമീപം മാമൂട്ടുക്കട സ്വദേശി മെൽബിന്റെ ഭാര്യ ശശികല(32), മകൻ മെർജിത് എന്നിവരാണ് മരിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
ശശികല ഞായറാഴ്ച അമ്മയ്ക്കും മകനുമൊപ്പം ഓട്ടോയിൽ കാപ്പിക്കാടിനു സമീപത്തുള്ള ജോത്സ്യനെ കാണാൻപോയിരുന്നു. തുടർന്ന് അമ്മയെ വീട്ടിലേക്ക് അയച്ചശേഷം ഓട്ടോയിൽ മകനെയുംകൂട്ടി മണ്ടയ്ക്കാടിനു സമീപത്തുള്ള വെട്ടുമട കടൽത്തീരത്തെത്തി.
കടയിൽനിന്നു വാങ്ങിയ ബിരിയാണി ഓട്ടോയിൽ വെച്ച് കഴിച്ചശേഷം, ശശികല കൈകഴുകാനായി കുട്ടിയുമൊത്ത് കടലിനു സമീപത്തുപോയി. വളരെ നേരമായിട്ടും കാണാതിരുന്നതിനെത്തുടർന്ന് ഓട്ടോഡ്രൈവർ, അവിടെയെത്തിയ യുവാവിനോടു വിവരം പറഞ്ഞു.
യുവാവ് കടലിൽ തിരച്ചിൽ നടത്തിയപ്പോൾ, ശശികലയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് ഇൻസ്പെക്ടർ നവീന്റെ നേതൃത്വത്തിലുള്ള മറൈൻ പോലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച ഉച്ചയോടെ മെർജിത്തിന്റെ മൃതദേഹവും കണ്ടെടുത്തു.ആത്മഹത്യയാണെന്ന് പോലീസ് അറിയിച്ചു.