നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ബസ് സ്റ്റാന്‍റിൽ പെൺകുട്ടിക്കു നേരെ സുഹൃത്തിന്റെ ആക്രമണം. യാത്രക്കാർ ചേർന്ന് പിടികൂടാൻ ശ്രമിച്ചപ്പോൾ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ അഞ്ച് ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചു.
തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് കവലയിലാണ് സംഭവം. ആനാവൂർ സ്വദേശി ഷിനോജും(20) പ്രായപൂർത്തിയാകാത്ത മറ്റൊരു യുവാവും കാറിലെത്തിയാണ് ആക്രമണം നടത്തിയത്.
അമ്മൻകോവിലിനു സമീപം കാർ നിർത്തിയിട്ട ശേഷം ഷിനോജ് ബസ് സ്റ്റാൻഡിനകത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന പ്ലസ്‌വൺ വിദ്യാർഥിനിയുമായി സംസാരിക്കാൻ പോയി. സംസാരത്തിനിടെ വാക്കുതർക്കമുണ്ടാകുകയും പെൺകുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈൽഫോൺ യുവാവ് പിടിച്ചുവാങ്ങി തല്ലിപ്പൊട്ടിക്കുകയും ചെയ്തു.
തുടർന്ന് പെൺകുട്ടിയെ മർദിക്കുകയായിരുന്നു.സംഭവം കണ്ടുനിന്ന യാത്രക്കാർ ഇടപെട്ടതോടെ ഷിനോജ് രക്ഷപ്പെട്ട് കാറിൽക്കയറി രക്ഷപ്പെടാൻ നോക്കി. ഈ സമയം യാത്രക്കാർ ഷിനോജിനെ പിന്തുടർന്നു.
കാറെടുത്ത് പോകുന്നതിനിടെ ബസ് സ്റ്റാൻഡ് കവലയിൽ റോഡുവക്കിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചു. ഇടിയിൽ ഒരു ബൈക്ക് യാത്രക്കാരന്റെ കാലിനു പൊട്ടലേറ്റു. ഇയാളെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വീണ്ടും മുന്നോട്ടെടുത്ത കാർ ഒരു ബസിൽ ഇടിച്ചുനിൽക്കുകയായിരുന്നു.
പോലീസെത്തി പ്രതികളെ സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ, മർദിച്ച സംഭവത്തിൽ പെൺകുട്ടിക്ക് പരാതിയില്ലെന്ന് പോലീസിനോടു പറഞ്ഞു