വിഴിഞ്ഞം : വിഴിഞ്ഞം വലിയകടപ്പുറത്ത് അറ്റകുറ്റപ്പണികൾക്കായി നിരത്തിയിരുന്ന വള്ളങ്ങളും കട്ടമരങ്ങളും കത്തിനശിച്ചു. ഏകദേശം 25 വള്ളങ്ങളും പത്തിലധികം കട്ടമരങ്ങളും നശിച്ചുവെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം.
എന്നാൽ, എഴുപതിലധികം മീൻപിടിത്തവള്ളങ്ങളും അമ്പതിലധികം കട്ടമരങ്ങളും കത്തിനശിച്ചുവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ലക്ഷങ്ങൾ നഷ്ടമുണ്ടായെന്നും അവർ പറയുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപ്പിടിത്തമുണ്ടായത്. ശക്തമായ കാറ്റുണ്ടായിരുന്നതിനാൽ തീ ആളിക്കത്തി. വള്ളങ്ങൾ നിരത്തിയിരുന്ന ഭാഗത്തുള്ള ഉണങ്ങിയ പുല്ലിൽനിന്ന് തീപടർന്നതാകാമെന്നാണ് നിഗമനം.