തിരുവല്ലം: പുഞ്ചക്കരിയിൽ വീട്ടുമുറ്റത്തുനിന്ന എസ്.ഐയെയും ഭാര്യയെയും ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയും പിടിയിൽ. തിരുവല്ലം മേനിലം ചെമ്മണ്ണുവിള ശിവോദയത്തിൽ അഭിറാ(അച്ചു21) മിനെയാണ് തിരുവല്ലം എസ് എച്ച്.ഒ. രാഹുൽ രവീന്ദ്രൻ,എസ്.ഐ അനൂപ്,സി.പി.ഒ അഖിലേഷ് എന്നിവരുൾപ്പെട്ട സംഘം ഇന്നലെ രാത്രി അറസ്റ്റു ചെയ്തത്.
കഴിഞ്ഞ 7 ന് നടന്ന സംഭവത്തിൽ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.ഐ തിരുവല്ലം പുഞ്ചക്കരി ഗോകുലത്തിൽ എസ്.ഗിരീഷ് കുമാർ(50), ഭാര്യ ശ്രീകല(48) എന്നിവർക്കു നേരെയാണ് ബൈക്കിൽ എത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. വീട്ടിൽ പൊങ്കാല അർപ്പിക്കാൻ മുറ്റം തൂത്തു വൃത്തിയാക്കുകയായിരുന്ന ശ്രീകലയെ ബൈക്കിൽ എത്തിയ സംഘം അസഭ്യവർഷം നടത്തി കൈയിൽ പിടിച്ചു തിരിച്ചു.
ഇതു കണ്ട് ഓടിയെത്തിയ ഗിരീഷിനെ അക്രമികൾ ഹോളോബ്രിക്സ് കട്ട കൊണ്ട് എറിഞ്ഞു. ഗിരീഷിന്റെ മുഖത്തും നെഞ്ചിലും ഗുരുതര പരിക്കേറ്റു. അക്രമികളിലൊരാളായ പുഞ്ചക്കരി ആഴാകോണം സ്വദേശി രാഹുലി(19)നെ വാഹന സഹിതം നാട്ടുകാർ പിടികൂടി തിരുവല്ലം പൊലീസിനു കൈമാറിയിരുന്നു.