തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവും ഇയാൾക്ക് സഹായം ഒരുക്കിയ അമ്മാവനും പിടിയിൽ. തമിഴ്നാട് കുളച്ചൽ സ്വദേശി ജീവി മോൻ (27), അമ്മാവൻ ജറോൾഡിൻ (40) വയസ് എന്നിവരാണ് വലിയമല പൊലീസിന്‍റെ പിടിയിലായത്.
ഇരുവർക്കും എതിരെ തമിഴ്നാട്ടിൽ നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 20നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 20ന് പുലര്‍ച്ചെ വലിയമല സ്വദേശിനിയായ 17കാരിയെ ജീവിമോൻ വീട്ടിൽ നിന്ന് കടത്തിക്കൊണ്ട് പോകുന്നത്.
തുടർന്ന് ബാംഗ്ലൂരിലെ ഹുസൂരിൽ എത്തിയ ഇരുവരും ഇവിടെ മുറിയെടുത്ത് ഒരു മാസക്കാലമായി താമസിച്ചു വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിൽ പല തവണ ജീവിമോൻ കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കി. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരവെയാണ് ഇരുവരും ബെംഗളൂരുവില്‍ നിന്നും പിടികൂടിയത്. യുവാവിനെ ചോദ്യം ചെയ്തതോടെയാണ് അമ്മാവനും പിടിയിലായത്. പെണ്‍കുട്ടിയെ കടത്തി കൊണ്ട് പോകാൻ സഹായം ഒരുക്കിയതിനും കൃത്യം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തതിനാണ് അമ്മാവൻ ജറോൾഡിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു